പ്രളയത്തില്‍ നശിച്ച ജില്ലയിലെ ലൈബ്രറികള്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ ഒരു പിടി പുസ്തകങ്ങള്‍ നല്‍കി സുനില്‍ ടീച്ചര്‍. പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്നതിനായി ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച എന്റെ പുസ്തകം എന്ന പുസ്തകശേഖരണ പദ്ധതിയുടെ ഭാഗമായാണ് സുനില്‍ ടീച്ചര്‍ പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്. സുനില്‍ ടീച്ചറിനെ മാതൃകയാക്കി കൂടുതല്‍ പേര്‍ പ്രളയബാധിത ലൈബ്രറികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ നല്‍കാന്‍ മുന്നോട്ടുവരണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
കഥകള്‍, കവിതകള്‍, നിരൂപണകള്‍, ആത്മകഥകള്‍ തുടങ്ങിയ വിവിധങ്ങളായ പുസ്തകങ്ങളാണ് ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങള്‍ കൈമാറുന്നതിലൂടെ പുതുതലമുറയ്ക്ക് വഴികാട്ടിയാവാന്‍ കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് സുനില്‍ ടീച്ചര്‍ പറഞ്ഞു. പുസ്തകങ്ങള്‍ എന്നും എല്ലാവര്‍ക്കും മുതല്‍ക്കൂട്ടാണ്. അധ്യാപികയായതിനാലാണ് തനിക്ക് പുസ്തകങ്ങളുമായി ഇത്ര അടുപ്പം     ഉണ്ടായതെന്നും ടീച്ചര്‍ പറഞ്ഞു. ഈ ഡിജിറ്റല്‍ യുഗത്തിലും കുട്ടികള്‍ നല്ല വായനാശീലമുള്ളവരാകണം എന്നാഗ്രഹിക്കുന്ന ടീച്ചറുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് ഗ്രാമീണവായനശാലകളെ ശക്തിപ്പെടുത്തുകയെന്നത്. ഇതിന്റെ ഭാഗമായി പണം മുടക്കി വാങ്ങിയ പുസ്തകങ്ങളും തനിക്ക് സമ്മാനമായി ലഭിച്ച പുസ്തകങ്ങളും വായനശാലകളില്‍ ടീച്ചര്‍ ഏല്‍പ്പിക്കാറുണ്ട്. ജില്ലയില്‍ ഇതുവരെ സുനില്‍ ടീച്ചറിന്റെ നേതൃത്വത്തില്‍ 20 ലൈബ്രറികളും ആരംഭിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കിയിട്ടുള്ളത് ജില്ലാ ജയില്‍ ലൈബ്രറിക്കാണ്. പ്രളയകാല സന്നദ്ധപ്രവര്‍ത്തനങ്ങളിലും സുനില്‍ ടീച്ചര്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ആവശ്യമായ സാധനങ്ങളും വോളന്റിയേഴ്‌സിനെയും ടീച്ചറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ അവശ്യസാധന വിതരണ ഹബുകള്‍ പ്രവര്‍ത്തിച്ചിരുന്ന അടൂര്‍, തിരുവല്ല, പത്തനംതിട്ട കളക്ടറേറ്റ്, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ എത്തിച്ചിരുന്നു. കാതോലിക്കേറ്റ് കോളജിലെ അധ്യാപികയായിരുന്നപ്പോഴാണ് സാമൂഹ്യപ്രവര്‍ത്തന രംഗത്തേയ്ക്ക് സുനില്‍ ടീച്ചര്‍ ഇറങ്ങിയത്. അന്നുതൊട്ട് ഇന്നുവരെ ടീച്ചറിന്റെ കൈയ്യൊപ്പ് പതിയാത്ത മേഖലകളില്ല. കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വീടില്ലാത്തവര്‍ക്ക് ടീച്ചര്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു. കോളജില്‍ നിന്നും വിരമിച്ചതിന് ശേഷവും ഇതുവരൈ 106 കുടുംബങ്ങള്‍ക്കാണ് ടീച്ചര്‍ വീടൊരുക്കിയത്.