കേരളത്തിലെ പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികൾക്ക് ആവശ്യമായ അസംസ്‌കൃത പരിപ്പ് ലഭ്യമാക്കാൻ കേരള കാഷ്യു ബോർഡ് നടപടി സ്വീകരിക്കുമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. ദേശീയ കശുവണ്ടി ദിന (നവംബർ 23) ത്തോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടത്തരം കമ്പനികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകും. ഇവയെ മാതൃകാ യൂണിറ്റുകളായി മാറ്റും. ഫാക്ടറികൾക്ക് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത കണ്ടുവണ്ടി ലഭ്യമാക്കുന്നതിലൂടെ വലിയ വിഭാഗം തൊഴിലാളികൾക്ക് സ്ഥിര വേതനം ലഭിക്കും. ഇടനിലക്കാരെയും അനധികൃത കച്ചവടക്കാരെയും ഒഴിവാക്കുന്നതിലും കാഷ്യു ബോർഡ് ശ്രദ്ധപതിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നു ലക്ഷം പേർക്ക് കേരളത്തിലെ കശുവണ്ടി വ്യവസായം തൊഴിൽ നൽകുന്നുണ്ട്. പ്രതിവർഷം എട്ടു ലക്ഷം മെട്രിക് ടൺ കശുവണ്ടി സംസ്‌കരിക്കുന്നതിനുള്ള ശേഷി സംസ്ഥാനത്തിനുണ്ട്. 83000 മെട്രിക് ടൺ അസംസ്‌കൃത കശുവണ്ടിയാണ് പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.