അടച്ചുറപ്പുള്ള സുരക്ഷിത ഭവനമെന്ന ഷൈലജയുടെയും മകൾ സാന്ദ്രയുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ ഒത്തുകൂടിയിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ. മേലുകാവ് അരീപ്പറമ്പിൽ ഷൈലജ സജിയ്ക്കാണ് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവീട് പദ്ധതിയിലുൾപ്പെടുത്തി വീട് ഒരുക്കുന്നത്. പന്ത്രണ്ടാം വാർഡിൽ ഇവർക്കു സ്വന്തമായുള്ള 3 സെന്റ് ഭൂമിയിലാണ് വീട് നിർമ്മിക്കുന്നത്.
മരം കയറ്റ തൊഴിലാളിയായിരുന്ന ഭർത്താവ് സജി ഒന്നര വർഷം മുമ്പ് മരിച്ചതോടെ കുടുംബത്തിന്റെ ഏകആശ്രയം ഷൈലജ മാത്രമായി.എന്നാൽ ശാരീരിക അവശതകൾ മൂലം ഇവർക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഏകമകൾ സാന്ദ്ര ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
മകളുടെ വിദ്യാഭ്യാസവും ദൈന്യംദിന ചെലവുകളും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് ആശ്വാസമായാണ് സ്നേഹവീട് പദ്ധതി എത്തിയത്. മേലുകാവ് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 36,000 രൂപയാണ് ആദ്യഘട്ട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഇവിടുത്തെ 93 കുടുംബശ്രീ ഗ്രൂപ്പുകളിൽ നിന്ന് ശേഖരിച്ച തുകയാണിത്. ഒരു ഗ്രൂപ്പിൽ നിന്ന് 4000 രൂപ വീതം നൽകിയാണ് പണം സമാഹരിച്ചത്. ഏകദേശം 7 ലക്ഷത്തോളം രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നത്.
അധിക തുക കണ്ടെത്താൻ വ്യക്തികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായം തേടുന്നുണ്ട്. മേലുകാവിൽ ‘സ്നേഹവീട്’ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആദ്യ വീടാണ് ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവരും വീടിന് അർഹതയുള്ളവർക്കുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെച്ച് നൽകുന്നത്.
സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിനാൽ ഷൈലജയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ലൈഫ് പദ്ധതി മാതൃകയിലുള്ള 400 സ്വകയർ ഫീറ്റ് വിസ്തൃതിയുള്ള വീടിന്റെ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.വീട് നിർമ്മാണത്തിനുള്ള സാമഗ്രികൾ എത്തിച്ചു നൽകാനായി ഹെന്റി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും തയാറായിട്ടുണ്ട്. പദ്ധതിയ്ക്ക് പൂർണ പിന്തുണയുമായി പഞ്ചായത്തും രംഗത്തുണ്ട്.
വീടിന്റെ നിർമ്മാണോദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മോൾ ജോസഫ് നിർവ്വഹിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ ഐക്യവും പ്രവർത്തനങ്ങളും മാതൃകയാണെന്ന് അവർ പറഞ്ഞു.ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അലീസ് ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ നിമ്മി ഷിജു, വൈസ് ചെയർപേഴ്സൺ നിർമല പ്രസാദ്, വാർഡുതല സി.ഡി.എസ് അംഗങ്ങളായ ഷൈല ബാബു, ജോർളി ബിജു തുടങ്ങിയവർ പങ്കെടുത്തു.