ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്.
പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളിലും ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഡോ.ജി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ രണ്ട് കാര്‍ഡിയോളജിസ്റ്റുകളുള്‍പ്പെടെ 10 ഡോക്ടര്‍മാരുടെ സേവനം ഇവിടങ്ങളില്‍ ലഭ്യമാണ്. നാല് ഫാര്‍മസിസ്റ്റ്, ഒരു സ്റ്റോര്‍കീപ്പര്‍, ആറ് നഴ്‌സുമാര്‍ എന്നിവരടങ്ങിയ സംഘം അയ്യപ്പന്മാരുടെ ആരോഗ്യത്തിനായി സദാ കര്‍മ്മനിരതമായുണ്ട്.
പ്രഥമ ശുശ്രൂഷയ്ക്ക് 15 എമര്‍ജന്‍സി സെന്ററുകള്‍
ശബരിമല:പമ്പമുതല്‍ സന്നിധാനം വരെയും കരിമലയിലുമായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭിക്കുന്ന ഇവിടെ പരിശീലനം സിദ്ധിച്ച നെഴ്‌സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും അയ്യപ്പസേവാ സംഘം വോളന്റിയര്‍മാരുടെയും സേവനം ലഭിക്കും. അസുഖം ബാധിക്കുന്ന അയപ്പന്മാര്‍ക്ക് ഈ സെന്ററുകളില്‍ വെച്ച് അടിയന്തിര വൈദ്യസഹായം നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റും. ഓരോ സെന്ററിലും നാലുപേരടങ്ങുന്ന സംഘം വീതം രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സേവനം നല്‍കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടാല്‍ അടിയന്തിര
ചികില്‍സയ്ക്കായി ആറ് സെന്ററുകളില്‍ ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ (എ.ഇ.ഡി) മെഷിനും ലഭ്യമാണ്.
അസുഖം ഗുരുതരമാകുന്നര്‍ക്കായി ആംബുലന്‍സ് സൗകര്യവും
ശബരിമല: സന്നിധാനത്തുവെച്ച് ഗുരുതരമായ രീതിയില്‍ അസുഖം മൂര്‍ഛിക്കുന്നവരെ പെട്ടെന്ന് പമ്പയില്‍ എത്തിക്കാന്‍ സന്നിധാനത്തെ ആശുപത്രിയില്‍ ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സില്‍ സട്രെച്ചറും, ആട്ടോമാറ്റിക് ഡീഫ്രിബ്രിലേറ്റര്‍ അടക്കമുളള സൗകര്യങ്ങളും ഉണ്ട്.
പ്രതിദിനം ആയിരത്തോളം പേര്‍ ചികില്‍സയ്ക്ക് എത്തുന്നു
ശബരിമല: മണ്ഡലകാലം തുടങ്ങി ഇതേവരെ ശരാശരി പ്രതിദിനം 700 ഓളം പേര്‍ ചികില്‍സയ്ക്ക എത്തുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ ഇത് 1000-1500 വരെയായി ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. കഴിഞ്ഞവര്‍ഷം 2.5 വര്‍ഷം അയ്യപ്പന്മാരാണ് ചികില്‍സ തേടിയത്. തൊട്ടുമുന്‍വര്‍ഷം ഇത് 2.15 ലക്ഷമായിരുന്നു. പനി, മുട്ടുവേദന, മൂക്കൊലിപ്പ്, കാല്‍വേദന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഭക്തര്‍ കൂടുതലും ചികില്‍സ തേടുന്നത്.