*235 കേസുകളിൽ തീരുമാനമായി

പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ ജില്ലയിൽ 23, 24, 25 തിയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിന് പരിസമാപ്തിയായി. മൂന്നു ദിവസങ്ങളിലായി 290 കേസുകൾ പരിഗണിച്ചതിൽ 235 കേസുകളിൽ പരിഹാരമായെന്ന് കമ്മീഷൻ ചെയർമാൻ റിട്ടയേഡ് ജഡ്ജ് പി.എൻ. വിജയകുമാർ അറിയിച്ചു.
കമ്മീഷനു ലഭിക്കുന്ന പരാതികളിൽ 50 ശതമാനവും പോലീസ് അതിക്രമങ്ങൾ സംബന്ധിച്ചാണെന്ന് ചെയർമാൻ അറിയിച്ചു. പട്ടിക വിഭാഗക്കാരായ പരാതിക്കാരെ പോലിസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടെന്നും അവർക്ക് ആവശ്യമായ നിയമ സഹായങ്ങൾ ലഭ്യമാക്കാൻ തയ്യാറാകുന്നില്ലെന്നും പരാതികൾ ലഭിക്കുന്നുണ്ട്. വീട്ടിലേക്ക് വഴിയില്ല, ജലസ്രോതസ്സുകൾ മലിനപ്പെടുന്നു, ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചും കമ്മീഷനിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ 2016-17ൽ മാത്രം കമ്മീഷൻ സ്വമേധയാ 27 കേസുകൾ എടുത്തു. ചുരുങ്ങിയ സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഏറ്റവും നന്നായി പ്രവർത്തിക്കാൻ കമ്മീഷനു കഴിഞ്ഞിട്ടുണ്ട്. കമ്മീഷന്റെ ശുപാർശകളിലേറെയും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
പട്ടികജാതി പട്ടിക വർഗ വിഭാഗക്കാരുടെ വാസസ്ഥലങ്ങൾക്കു സമീപം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നത് അവരുടെ സൈ്വര്യജീവിതത്തിനു തടസമാകുന്നുവെന്നും നാശനഷ്ടങ്ങൾക്കു കാരണമാകുന്നുവെന്നുമുള്ള ധാരാളം പരാതികൾ കമ്മീഷനു ലഭിക്കുന്നുണ്ട്. എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പട്ടിക വിഭാഗക്കാരിയായ മൂന്നുവയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനും ഈ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാൻ പട്ടികജാതി വികസന വകുപ്പിനും നിർദേശം നൽകിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു.
അദാലത്തിന്റെ ആദ്യദിവസം 80 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 72 എണ്ണത്തിൽ തീരുമാനമായി. 24നു പരിഗണിച്ച 110 കേസുകളിൽ 73 എണ്ണത്തിൽ തീരുമാനമായി. ഇന്നലെ നൂറു കേസുകളാണ് പരിഗണിച്ചത്. അതിൽ 90 കേസുകളിലും തീരുമാനമായി. അദാലത്തിൽ ജില്ലയിൽ നിന്ന് 25 പുതിയ പരാതികൾ കൂടി കമ്മീഷന്റെ പരിഗണനയ്ക്കു ലഭിച്ചുവെന്നും ചെയർമാൻ അറിയിച്ചു.
കമ്മീഷൻ 2012ൽ ചുമതലയേറ്റ നാൾ മുതൽ പരിഗണനയിലുണ്ടായിരുന്ന പതിനെട്ടായിരം കേസുകളിൽ 16000 കേസുകളിലും തീരുമാനമുണ്ടാക്കാൻ സാധിച്ചു. കമ്മീഷന്റെ കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും ശേഷിക്കുന്ന കേസുകളും കാലാവധിക്കുള്ളിൽ പരിഹരിക്കാൻ ശ്രമിക്കും. കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.