*നീർത്തടാസൂത്രണം സുസ്ഥിര വികസനത്തിന് സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു
പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസനത്തിന് നീർത്തട സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങളാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. അതോടൊപ്പം സ്ഥായിയായ കാർഷികോദ്പാദനവും സാധ്യമാക്കണം. ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിന്റെ ജൈവസ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തിരികെപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീർത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തിൽ സംസ്ഥാന ഭൂവിനിയോഗ ബോർഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ജലം ഒഴുകിയെത്തുന്ന മുഴുവൻ പ്രദേശത്തിന്റെയും അതിർത്തി, ഉദ്ഭവ സ്ഥാനം എന്നിവ ചേർന്നതാണ് നീർത്തടം. നമ്മുടെ നാട്ടിൽ നീർത്തടമില്ലാത്ത ഒരു പ്രദേശവുമില്ല. പാടങ്ങൾ, പറമ്പുകൾ, കുന്നുകൾ, പുഴകൾ, ചതുപ്പുകൾ തുടങ്ങിയ വിവിധ പരിസ്ഥിതി വ്യൂഹങ്ങളുടെ കൂട്ടായ്മയാണ് ഓരോ നീർത്തടവും. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, ദുരന്ത നിവാരണം, പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അവലോകനം എന്നിവയിൽ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ചചെയ്യപ്പെടണം.
നിലവിലുള്ള ജലസ്രോതസ്സുകളുടെ ശുദ്ധീകരണം ഉറപ്പാക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്. നാശോമുഖമായ ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിന് ഹരിതകേരളമിഷന്റെ ഒരുവർഷത്തെ പ്രവർത്തനത്തിൽ വൻതോതിൽ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും ധാരാളം ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഹരിതകേരളം മിഷന്റെ പ്രസക്തിയാണ് ഈ സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നത്. ജലസംരക്ഷണത്തിനും കൃഷിക്കും മാലിന്യ നിർമാർജ്ജനത്തിനും ഊന്നൽ നൽകിയുള്ള പ്രവർത്തനമാണ് ഹരിതകേരള മിഷൻ നടത്തുന്നത്. ജലസ്രോതസ്സുകൾ വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളിൽ നാട്ടുകാരുടെ ഇടപെടലുകളും ആവേശകരമാണ്.
കൂടുതൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം നമുക്ക് ലഭിക്കുന്നില്ല. ഭൂഗർഭ ജലവിതാനം ഉയർത്താൻ സാധിക്കണം. ഉപരിതല ജലനില വർധിപ്പിച്ചും ജലമലിനീകരണം തടഞ്ഞും  പരിഹാരം കണ്ടെത്തണം. നേരത്തേ ഉണ്ടായിരുന്നതും നശിച്ചുപോയതുമായ ജലസ്രോതസ്സുകളും ജലസംഭരണികളും വീണ്ടെടുക്കുകയോ പുതുതായി സൃഷ്ടിക്കുകയോ ചെയ്യണം. മഴവെള്ളം സംരക്ഷിക്കുന്നതിന് നീക്കങ്ങളുണ്ടാവണം. മട്ടുപ്പാവിൽ പെയ്യുന്ന വെള്ളം കിണറുകളിൽ സംഭരിക്കാൻ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ സംവിധാനമുണ്ടാവണം. വലിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അതിന്റെ കോംപൗണ്ടിൽ മൂന്നു ശതമാനം സ്ഥലം മഴവെള്ള സംഭരണികൾക്കായി മാറ്റിയിടാൻ ചട്ടമുണ്ടാക്കും.
ജലമലിനീകരണം നടത്തുന്നവർക്കെതിരേ കടുത്ത ശിക്ഷ  ഉറപ്പുവരുത്തുന്ന നടപടികൾ  സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി പഞ്ചായത്ത് തയ്യാറാക്കിയ നീർത്തട ഭൂപടങ്ങളുടെ സി.ഡി. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർ പേഴ്‌സൺ ഡോ. ടി.എൻ. സീമയ്ക്കും നീർത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന പ്രബന്ധം കെ. മുരളീധരൻ എംഎൽഎ യ്ക്കും നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
    ചടങ്ങിൽ കെ. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചർ,   ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.