22-ാമത് രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക സൗഹൃദവും സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേളയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തിയേറ്ററുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി പ്രധാനമായും വിലയിരുത്തിയത്. തിയേറ്ററുകളുെട സീറ്റുകളിലെ എണ്ണമനുസരിച്ച് മാത്രമാണ് ഇക്കുറി പ്രേക്ഷകര്‍ക്ക് പ്രവേശനം. മേള നടക്കുന്ന 15 തിയേറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. എങ്കിലും വിവിധ വിഭാഗങ്ങളിലായി പതിനായിരം പാസുകളാണ് വിതരണം ചെയ്യുന്നുണ്ട്.
7000 പാസുകളാണ് പൊതുവിഭാഗത്തില്‍ വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍, സിനിമ-ടെലിവിഷന്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് 1000 പാസുകള്‍ വീതവും, ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും 500 വീതവും നല്‍കും.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണന അനുസരിച്ച് തിയേറ്ററുകളില്‍ പ്രവേശിക്കാം. 60 ശതമാനം സീറ്റുകളിലാണ് റിസര്‍വേഷന്‍ അനുവദിക്കുക. നിലത്തിരുന്നും നിന്നും ചിത്രം കാണാന്‍ പ്രേക്ഷകര്‍ക്ക് അനുമതിയുണ്ടാകില്ല. തിയേറ്റര്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചും സുരക്ഷാകാരണങ്ങളാലുമാണിത്. തീപ്പിടിത്തം നേരിടാന്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ തിയേറ്ററുകളില്‍ ഉറപ്പുവരുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും ഇത്തവണയും മേള.