കാര്‍ഷിക വെറ്ററിനറി സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ഗുണകരമാവണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ കീഴില്‍ തിരുവിഴാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഫാക്കല്‍റ്റി ഓഫ് പൗള്‍ട്രി സയന്‍സ് ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷന്‍ സെന്ററില്‍ പുതുതായി ആരംഭിച്ച ഹാച്ചറിയുടെ പ്രവര്‍ത്തനവും കര്‍ഷക സെമിനാറും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകരെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ലാഭത്തിലാവുകയും കര്‍ഷകന് നേട്ടം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. കര്‍ഷകനെ നട്ടെല്ലായി കണ്ടുള്ള പ്രവര്‍ത്തനം ഉണ്ടാവണം. അതിനാവശ്യമായ പരീക്ഷണ ഗവേഷണങ്ങള്‍ സര്‍വകലാശാലകളില്‍ നടക്കണം. കോഴികളെയും കാലികളെയും വീടുകളില്‍ വളര്‍ത്തുന്ന സംസ്‌കാരം കേരളത്തില്‍ തിരികെയെത്തിക്കണം. മായംചേര്‍ന്ന പാലും ഇറച്ചിയും ആരോഗ്യ മേഖലയില്‍ ഉണ്ടാക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ ഒഴിവാക്കാന്‍ ഈ ശീലം സഹായിക്കും.


പാല്‍ ഉത്പാദനത്തിലെ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തെ പ്രളയം ബാധിച്ചെങ്കിലും പ്രതിസന്ധി പരിഹരിച്ച് കേരളം തിരിച്ചെത്തും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹാച്ചറികള്‍ തുടങ്ങുന്നതും നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കുന്നതും. മുട്ടക്കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സര്‍വ്വകലാശാല മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ. ജി ഗിരീഷ് വര്‍മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ജിനേഷ് , മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷെരീഫ്, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസ്, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ഡോ. എം കെ നാരായണന്‍, ഡോ. എന്‍ അശോക്, ഡോ. എന്‍. ശുദ്ധോനനന്‍, ഡോ. തിരുപ്പതി വെങ്കിടാചലപതി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.