കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഗിരിവികാസിലെ എഴുപതോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ശില്‍പശാല നടത്തി. പ്ലസ് ടുവിന് ശേഷമുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് നടത്തിയ ശില്‍പ്പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ഇന്‍ ചാര്‍ജ്ജ്) പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യധാരയില്‍ നില്‍ക്കാന്‍ കഴിയാത്തവിധം തങ്ങളെ തോല്‍വിയിലേക്ക് വലിച്ചിടുന്ന വസ്തുതകളെ തിരിച്ചറിഞ്ഞ് അവയെ വകഞ്ഞ് മാറ്റി മുന്നോട്ട് പോകണമെന്ന് വിദ്യാര്‍ഥികളോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് നിലവില്‍ വിപുലമായ അവസരങ്ങളാണ് ഇന്നത്തെ വിദ്യാര്‍ഥികളുടെ മുന്നിലുള്ളതെന്ന് കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ വിപിന്‍ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പഠനത്തോടൊപ്പം തൊഴില്‍ അവസരങ്ങള്‍ കൂടി മനസില്‍ കണ്ടാവണം തുടര്‍ വിദ്യാഭ്യാസം നടത്തേണ്ടത്. വിവിധ തൊഴില്‍ മേഖലകളില്‍ പ്രവേശിക്കാനാവുന്ന പ്രായപരിധികളെ കുറിച്ച് കൃത്യമായ അറിവില്ലാത്തത് പലപ്പോഴും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ടെന്നും അതില്‍ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണവും പരിപാടിയോടനുബന്ധിച്ച് നടക്കും. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള ലഹരി വിമുക്തി ശില്‍പ്പശാല പാലക്കാട് സ്പെഷല്‍ സബ് ജെയിലില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സ്മിതി അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഫാക്കല്‍റ്റി പേരൂര്‍ രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍ വിപിന്‍ ചന്ദ്രന്‍, ഗിരി വികാസ് പ്രൊജക്ട് കോഡിനേറ്റര്‍ സുകന്യ ജി, സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.