പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയ്ക്ക് വന്‍ തിരക്ക്. കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറില്‍പ്പരം കരകൗശല കൈത്തറി ഉത്പന്നങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വികസന കമ്മീഷണറേറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ സ്റ്റാളില്‍ തേക്കിലും ഈട്ടിയിലും ചന്ദനത്തിലും നിര്‍മിച്ചിട്ടുള്ള ഗൃഹാലങ്കാര വസ്തുക്കള്‍,  കരകൗശല വസ്തുക്കള്‍ എന്നിവയാണ് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള വള്ളമാണ് ഈ സ്റ്റാളിന്റെ പ്രധാന ആകര്‍ഷണം. ഇവയെ കൂടാതെ, തടി കൊണ്ടുള്ള ആന, വഞ്ചി, ആമാടപ്പെട്ടികള്‍, നെറ്റിപ്പട്ടം, വിളക്കുകള്‍ എന്നിവയും രാജാരവിവര്‍മ ചിത്രങ്ങളും സ്റ്റാളിലുണ്ട്. മുപ്പത് രൂപ മുതലുള്ള മധുരൈ കമ്മലുകള്‍, രാജസ്ഥാനില്‍ നിന്നുള്ള കോപ്പര്‍മെറ്റല്‍ നെക്ലേസുകള്‍, കളിമണ്ണ് കൊണ്ടുള്ള മണ്‍ചട്ടി, കറിച്ചട്ടി, കാര്‍ത്തികവിളക്ക്, കൂജ, കപ്പ്, മറ്റ് അലങ്കാരവസ്തുക്കള്‍ , തവ, കുന്തിരിക്കചട്ടി,  ഹാന്‍ഡ് എംബ്രോയിഡറി, സോഫ, മധുര ചുങ്കിടി, ചെട്ടിനാട് കൈത്തറി സാരികള്‍, ബംഗാള്‍ കോട്ടന്‍ സാരികള്‍, ഭഗല്‍പൂരി സില്‍ക്ക് സാരികള്‍, സില്‍ക്ക് ചുരിദാര്‍ മെറ്റീരിയലുകള്‍, രാജസ്ഥാന്‍ കലങ്കാരി ചുരിദാര്‍ ടോപ്പുകള്‍, ഒഡീഷ, ഹൈദരാബാദ് ഹാന്‍ഡ് പ്രന്റഡ് കൈത്തറി സാരികള്‍, കുത്താംമ്പുള്ളി സാരികള്‍, ബംഗാള്‍ കാത്താ വര്‍ക്ക്, ലക്‌നൗ ചിക്കന്‍ വര്‍ക്ക് സാരികള്‍, രാജസ്ഥാന്‍ പ്യുവര്‍ കോട്ടണ്‍, വെജിറ്റബിള്‍ ഡൈ, രാജസ്ഥാന്‍, പാനിപ്പട്ട് ബെഡ്ഷീറ്റുകള്‍, ഹൈദരാബാദ് പേള്‍,  രാജസ്ഥാന്‍ സ്റ്റോണ്‍സ്, പ്രഷ്യസ്, സെമിപ്രഷ്യസ് ആഭരണങ്ങള്‍, രുദ്രാക്ഷ മാലകള്‍, നവരത്‌ന മാലകള്‍,ചിന്നപ്പട്ടണം കളിപ്പാട്ടങ്ങള്‍ തുടങ്ങി വൈവിധ്യമായ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 5 ന് മേള അവസാനിക്കും.