വനിതാ മതിൽ: ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബർ 10, 11, 12 തീയതികളിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ സംഘാടക സമിതികൾക്ക് രൂപം നൽകുന്നതാണ്.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സന്നദ്ധതയുളള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗം ഡിസംബർ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വനിതാ മതിലിന്റെ മുഖ്യസംഘാടനം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് നിർവഹിക്കണമെന്ന് തീരുമാനിച്ചു. പ്രചാരണത്തിന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനെ ചുമതലപ്പെടുത്തി.

ശമ്പള പരിഷ്‌കരണം

തൃശ്ശൂർ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രിസിറ്റി വിംഗിലെ വർക്ക്‌മെൻ ഓഫീസർ വിഭാഗത്തിലുളളവരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുളള വിജ്ഞാനമുദ്രണം പ്രസ്സിൽ താൽക്കാലികമായി ജോലി ചെയ്യുന്ന 10 ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കേരളാ ഷോപ്‌സ് ആന്റ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് 2017-18 വർഷം മുൻവർഷങ്ങളിലെ പോലെ പെർഫോമൻസ് ഇൻസന്റീവ് നൽകാൻ തീരുമാനിച്ചു.

സ്ഥാനക്കയറ്റം: പാനൽ അംഗീകരിച്ചു

1989 ഐ.എ.എസ് ബാച്ചിലെ മനോജ് ജോഷി, ഡോ. ദേവേന്ദ്രകുമാർ സിംഗ്, രാജേഷ്‌കുമാർ സിംഗ് (കേന്ദ്ര ഡെപ്യൂട്ടേഷൻ), എഡ്വിൻ കൽഭൂഷൺ മാജി (കേന്ദ്ര ഡെപ്യൂട്ടേഷൻ) എന്നിവർക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് പരിശോധനാ സമിതി ശുപാർശ ചെയ്ത പാനൽ അംഗീകരിച്ചു.

കണ്ണമ്പ്രയിൽ ക്രാഫ്റ്റ് വില്ലേജ്

കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയിൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് തത്വത്തിൽ അനുമതി നൽകാൻ തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുക. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് സംരംഭം തുടങ്ങിയ ഗുണഭോക്താക്കളുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണിയുണ്ടാക്കുന്നതിനും ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമാണ് ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നത്.

പിന്നോക്ക വിഭാഗ കോർപ്പറേഷന്റെ 10 പുതിയ ഉപജില്ലാ ഓഫീസുകൾ ആരംഭിക്കുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഓരോ ഓഫീസിലേക്കും നാല് തസ്തികകൾ (മൊത്തം 40) അനുവദിക്കും.

നിയമനങ്ങൾ

ആസുത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഭവനനിർമാണ വകുപ്പിന്റെ അധിക ചുമതല തുടർന്നും അദ്ദേഹത്തിനുണ്ടാകും.

കായിക-യുവജന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ.ജയതിലകിനെ ആസൂത്രണ-സാമ്പത്തിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. നിലവിലുളള അധിക ചുമതലകൾക്കു പുറമെ ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതലകൾ കൂടി അദ്ദേഹം വഹിക്കും.

ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണൽ രാജൻ ഖൊബ്രഗഡെക്ക് ആയൂഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക-യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല കൂടി അവർ വഹിക്കും.

പാലക്കാട് സബ് കലക്ടർ ആസിഫ് കെ യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന്റെയും ക്വാർട്ടേഴ്‌സിന്റെയും നിർമാണത്തിന് കടന്നപ്പള്ളി വില്ലേജിലെ 50 സെന്റ് സ്ഥലം പോലീസ് വകുപ്പിന് കൈമാറാൻ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് സ്ഥലം കൈമാറുന്നത്.