കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. കിഫ്ബി പദ്ധതി അംഗീകരിച്ചുകഴിഞ്ഞാൽ സമയബന്ധിതമായി അവ നടപ്പാക്കാൻ വകുപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പങ്കെടുത്തു.

ഇതുവരെ 39,714 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മൊത്തം 469 പദ്ധതികൾ. ഇതിൽ 9,039 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ ചെയ്തു കഴിഞ്ഞു. 7,155 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം ആരംഭിച്ചു. ഇതിനകം 1,076 കോടി രൂപ വിവിധ വകുപ്പുകൾക്ക് കിഫ്ബി നൽകിയിട്ടുണ്ട്. ബാക്കി തുക ഓരോ പദ്ധതിയുടെയും പുരോഗതിക്കനുസരിച്ച് ലഭ്യമാക്കും.

പൊതുമരാമത്ത് വകുപ്പിന്റെ 10,068 കോടി രൂപയുടെ 235 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 3,637 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ ചെയ്തു. 2,905 കോടി രൂപ അടങ്കൽ വരുന്ന 85 പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചു.

വകുപ്പ് അംഗീകരിച്ച പദ്ധതികളുടെ അടങ്കൽ (കോടി) ടെണ്ടർ ചെയ്തത് (കോടി) പ്രവൃത്തി ആരംഭിച്ചത് (കോടി)
വ്യവസായം 14,275  301  301
ജലവിഭവം 3,014   1,083   1,033
വൈദ്യുതി 5,200    1,287    735
പൊതുവിദ്യാഭ്യാസം 1,746   1,356   1,356
ഉന്നത വിദ്യാഭ്യാസം 368   209   99
ആരോഗ്യം 1,551   298    293
സ്‌പോർട്‌സ്, യുവജനക്ഷേമം 529   275    207
വനം 212    212    100
ഐടി 1,174    1,174    351
പട്ടികജാതി-പട്ടികവർഗ്ഗ വികസനം 270   62    40

യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ രാജീവ് സദാനന്ദൻ, ഡോ. വിശ്വാസ് മേത്ത എന്നിവരും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.