ആലപ്പുഴ :3 സെന്റില്‍ ആറുമാസംകൊണ്ട് 560 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു സ്വപ്ന വീട് .തൈക്കാട്ടുശ്ശേരി കുന്നുംപുറം അയ്യപ്പനും ഭാര്യ സിന്ധുവിനുമാണ് സ്വപ്നഭവനം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഭവന പദ്ധതിയില്‍പെടുത്തിയാണ് അയ്യപ്പനും കുടുംബത്തിനും വീട് നിര്‍മിച്ച് നല്‍കിയത്. 5. 33 ലക്ഷം രൂപയാണ് ഇതിനായി ചിലവായത്. 6 മാസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അയ്യപ്പന്‍ പറഞ്ഞു. കൂലിത്തൊഴിലാളിയായ അയ്യപ്പനും വീട് നിര്‍മ്മാണത്തില്‍ പങ്കാളിയായി .വീടിന്റെ താക്കോല്‍ദാനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ നിര്‍വഹിച്ചു .പട്ടികവര്‍ഗ്ഗക്കാരായ 6 കുടുംബങ്ങള്‍ക്കാണ് ജില്ലാ പഞ്ചായത്ത് ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ ആദ്യ കുടുംബത്തിന്റെ താക്കോല്‍ദാനമാണ് തൈക്കാട്ടുശ്ശേരിയില്‍ നടന്നത് .ബാക്കിയുള്ള 5 കുടുംബങ്ങളുടെ വീടുകളുടെ താക്കോല്‍ ദാനം വരും ദിവസങ്ങളില്‍ നടക്കുമെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്‍.അനൂപ് അറിയിച്ചു . .യോഗത്തില്‍ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .ആര്‍ പുഷ്‌കരന്‍ അധ്യക്ഷനായി .ലൈഫ് മിഷന്‍ ഒന്നാംഘട്ട ഭവന നിര്‍മ്മാണത്തില്‍ ജില്ലയില്‍ 93ശതമാനം വീടുകളും പൂര്‍ത്തിയായതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ഒരുതരത്തിലുമുള്ള ബാധ്യതയും ഉണ്ടാകാത്ത രീതിയിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .കേരളത്തില്‍ എല്ലാവര്‍ക്കും സ്വന്തമായി വീട് എന്ന ആശയമാണ് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ഒരു സിറ്റൗട്ട് ,ഹാള്‍ 2 കിടപ്പുമുറി, ഒരു അടുക്കള ഒരു ശുചിമുറി എന്നീ സൗകര്യങ്ങളുള്ള ടൈല്‍ പാകിയ വീട്ടില്‍ പ്ലംബിംങ്ങിനോടൊപ്പം വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടുണ്ട്. .ആറു മാസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീട് വൃത്തിയായി സൂക്ഷിക്കണമെന്ന്ഉദ്യോഗസ്ഥര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി . ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സിന്ധുവിനു, പി.എം.പ്രമോദ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പി ഉദയസിംഹന്‍,മെമ്പര്‍ ഗംഗാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.