ലിനാക് ബ്ലോക്ക് മുതല്‍ പുതിയ വെബ് പോര്‍ട്ടല്‍ വരെ

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 നൂതന സംവിധാനങ്ങള്‍ ഫെബ്രുവരി 13-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. ലിനാക് ബ്ലോക്ക്, ക്യാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു., പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 35 ഓളം പുതിയ സംവിധാനങ്ങളാണ് പ്രവര്‍ത്തനസജ്ജമായി വരുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 10 സംവിധാനങ്ങളുടെ ഉദ്ഘാടനം നടക്കുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച 717 കോടിയുടെ മാസ്റ്റര്‍ പ്ലാനിലെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി വരികയാണെന്നും മന്ത്രി പറഞ്ഞു.

1. ലിനാക് ബ്ലോക്ക് നിര്‍മ്മാണോദ്ഘാടനം

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനമാണ് ആദ്യത്തേത്. ഒ.പി. ബ്ലോക്കിനും പി.ഡബ്ലിയു.ഡി. ബില്‍ഡിംഗിനും ഇടയ്ക്കുള്ള സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ കോളേജിന് അനുവദിച്ച 18.05 കോടി രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍, 4 കോടി രൂപയുടെ സി.ടി. സിമുലേറ്റര്‍, 1.8 കോടി രൂപയുള്ള ബ്രാക്കി തെറാപ്പി എന്നിവ സ്ഥാപിക്കാനാണ് ലിനാക്ക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. നിലവില്‍ കൊബാള്‍ഡ് മെഷീന്‍ മാത്രമാണ് മെഡിക്കല്‍ കോളേജിലുള്ളത്. 2.8 കോടി രൂപയുടെ രണ്ടാമത്തെ കൊബാള്‍ട്ട് മെഷീന്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും.

അതിനൂതന ഉപകരണമായ ലീനിയര്‍ ആക്‌സിലറേറ്ററിലൂടെ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്താം. രോഗം ബാധിച്ച അവയവങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കാനും മറ്റ് അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കാനും ലീനിയര്‍ ആക്‌സിലറേറ്റര്‍ വഴി സാധിക്കും. ആദ്യഘട്ട ക്യാന്‍സറുകള്‍ക്ക് നൂറുശതമാനം ഫലപ്രദമായ ചികിത്സ ഇതിലൂടെ നല്‍കാനാകും.

പ്രതി വര്‍ഷം 3500 ഓളം പുതിയ ക്യാന്‍സര്‍ രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തുന്നത്. പ്രതിദിനം 150 മുതല്‍ 200 പേര്‍ തുടര്‍ ചികിത്സയ്ക്കും എത്തുന്നുണ്ട്. അതിനാല്‍ തന്നെ മികച്ച ചികിത്സാ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങളൊരുക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നിവയ്ക്കായി ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ എന്നിവരുടെ 21 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഈ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയ്ക്ക് മികച്ച സേവനം ലഭ്യമാകുന്നതാണ്.

1.1 എന്‍.സി.ഡി.ഐ.ആര്‍. ക്യാന്‍സര്‍ രജിസ്ട്രി

കേരള ക്യാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്ത് ജനസംഖ്യാധിഷ്ഠിത ക്യാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2000 വര്‍ഷം മുതല്‍ ക്യാന്‍സര്‍ രോഗികളുടെ രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന രജിസ്ട്രി ലഭ്യമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മേറ്റീവ് ആന്റ് റിസര്‍ച്ചിന്റെ (എന്‍.സി.ഡി.ഐ.ആര്‍.) നേതൃത്വത്തില്‍ ആശുപത്രിയെ അടിസ്ഥാനമാക്കിയുള്ള ക്യാന്‍സര്‍ രോഗികളുടെ രജിസ്ട്രി നടത്തുവാന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികിത്സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായകമാകും.

2. ന്യൂറോ സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്

ലോകത്തെ വന്‍കിട ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചുവരുന്ന അത്യാധുനിക ഉപകരണമാണ് സര്‍ജറി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്. ഇന്‍ഫോസിസിസാണ് രണ്ടരക്കോടിരൂപ ചെലവഴിച്ച് മൈക്രോസ്‌കോപ്പ് മെഡിക്കല്‍ കോളേജിന് വാങ്ങി നല്‍കിയത്. സെയ്‌സ് കമ്പനിയുടെ പെന്ററോ 900 മൈക്രോ സ്‌കോപ്പ് ന്യൂറോ സര്‍ജറി വിഭാഗത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. തലച്ചോറിലെ അന്യൂറിസം അഥവാ ധമനിവീക്കം കൃത്യമായി കണ്ടെത്താന്‍ ഇതിലൂടെ കഴിയും. മുഴകള്‍ ക്ലിപ്പ് ചെയ്യുന്ന അവസരത്തില്‍ ഉണ്ടാകുന്ന രക്ത ധമനികളിലെ തകരാര്‍ കൃത്യമായി കണ്ടെത്താനും സാധിക്കും.

3. അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍

ഹൃദയ വാല്‍വിന്റ പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തന ക്ഷമത, തകരാറുകള്‍, ജന്മനായുള്ള ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ളതാണ് 85 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷീന്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി നല്‍കുമ്പോള്‍ പാര്‍ശ്വഫലമായി ഹൃദയ മാംസ പേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. കീമോ തെറാപ്പിയുടെ അളവ് കുറയ്ക്കാനും കഴിയയും. നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 3 എക്കോ മെഷീനുകളാണുള്ളത്.

4. സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ
(2 സി.ആര്‍. മെഷീന്‍, 2 അള്‍ട്രാസൗണ്ട് മെഷീന്‍)

മെഡിക്കല്‍ കോളേജിനെ സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ ആക്കുന്നതിനായി 40 ലക്ഷം രൂപ വിലയുള്ള രണ്ട് സി.ആര്‍. ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. നിലവിലുള്ള 5 കോടി രൂപ വിലയുള്ള 5 ഡി.ആര്‍. എക്‌സ്‌റേ മെഷീനോടൊപ്പം ഇവ കൂടി പ്രവര്‍ത്തന സജ്ജമായതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും ഡിജിറ്റല്‍ എക്‌സ്‌റേയിലേക്ക് മാറുന്നത്. ഇതോടെ പൂര്‍ണമായും ഡിജിറ്റല്‍ എക്‌സ്‌റേയുള്ള ഇന്ത്യയിലെ അപൂര്‍വം മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറും.

നേരത്തെയുണ്ടായിരുന്ന എക്‌സ്‌റേ ഫിലിം പ്രോസസ് ഇല്ലാതെ നേരിട്ട് തന്നെ പ്രിന്റ് എടുക്കാന്‍ ഇതിലൂടെ സാധിക്കും. കാലതാമസം കൂടാതെ കൂടുതല്‍ വ്യക്തതയോടെ പ്രിന്റെടുക്കാനും സാധിക്കുന്നു. പ്രതിദിനം 600 ഓളം രോഗികള്‍ക്കാണ് ഡിജിറ്റല്‍ ഇവിടെ നിന്നും എക്‌സ്‌റേ എടുക്കുന്നത്.

30 ലക്ഷം രൂപ വിലയുള്ള 2 അള്‍ട്രാ സൗണ്ട് മെഷീനുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നു. നിലവിലുള്ള 6 അള്‍ട്രാസൗണ്ട് മെഷീനുകള്‍ക്ക് പുറമേയാണിത്. ഇതോടുകൂടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ എല്ലാ രോഗികള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് ഇവിടെ നിന്നും ചെയ്ത് കൊടുക്കാന്‍ സാധിക്കുന്നതാണ്.

5. നവീകരിച്ച വാര്‍ഡ് 22

ഇ.എന്‍.ടി. മെഡിസിന്‍ വിഭാഗങ്ങളിലെ രോഗികളെ ചികിത്സിക്കുന്ന സ്ഥലമാണ് വാര്‍ഡ് 22. അപര്യാപ്തതകള്‍ പരിഹരിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന തരത്തിലാണ് ഈ വാര്‍ഡ് നവീകരിച്ചിട്ടുള്ളത്. 60 കിടക്കകളുള്ള ഈ വാര്‍ഡില്‍ 25 കിടക്കകള്‍ ഇ.എന്‍.ടി.യ്ക്കും 35 കിടക്കകള്‍ മെഡിസിന്‍ വിഭാഗത്തിനുമാണുള്ളത്. തീവ്രപരിചരണം ആവശ്യമായ ഗുരുതര രോഗമുള്ളവരെ ചികിത്സിയ്ക്കാനായി പ്രത്യേക തീവ്ര പരിചരണ വിഭാഗവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇ.എന്‍.ടി.യ്ക്ക് അധികം കിടക്കകള്‍ ലഭിച്ചതോടെ എം.എസ്. ഇ.എന്‍.ടി.യ്ക്ക് അധിക നാല് സീറ്റ് നേടിയെടുക്കാനും സാധിക്കും

6. പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം

ആബുലന്‍സുകാര്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന പരാതികള്‍ വ്യാപകമാണ്. ആംബുലന്‍സ് സംവിധാനം കുറ്റമറ്റതാക്കാനും രോഗികള്‍ക്ക് ന്യായമായ തുകയ്ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കാനും ഉദ്ദേശിച്ചു നടപ്പാക്കിയതാണ് പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം. മത്സരങ്ങളില്ലാതെ ആംബുലന്‍സുകള്‍ക്ക് അവരവരുടെ ടേണ്‍ അനുസരിച്ച് രോഗികളെ കയറ്റാനുള്ള അവസരം പുതിയ സംവിധാനത്തോടെ വന്നുചേര്‍ന്നു. രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ വിജയം കണ്ടതോടെയാണ് ഇത് വിപുലീകരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രി കൂടാതെ, എസ്.എ.ടി, ശ്രീചിത്ര, ആര്‍.സി.സി. എന്നീ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം വിപുലീകരിച്ചത്.

7. ബയോഗ്യാസ് പ്ലാന്റ്

മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 93 ലക്ഷം രൂപ ചെലവഴിച്ച് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചു. പി.ഐ.പി.എം.എസ്, വിമന്‍സ് ഹോസ്റ്റല്‍ വളപ്പിലും എസ്.എ.ടി. ആശുപത്രി പരിസരത്തും 600 കിലോഗ്രാമിന്റെ രണ്ടും ലേഡീസ് ഹോസ്റ്റല്‍, മെന്‍സ് ഹോസ്റ്റല്‍ വളപ്പില്‍ 200 കിലോഗ്രാമിന്റെ ഓരോന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, പുതിയ ഒ.പി. ബ്ലോക്ക്് എന്നിവിടങ്ങളില്‍ 500 കിലോഗ്രാമിന്റെ ഓരോ ബയോഗ്യാസ് പ്ലാന്റുമാണ് സ്ഥാപിച്ചത്. മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലും പരിസരത്തുമുള്ള ആഹാരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം സംസ്‌കരിക്കാന്‍ ഇതിലൂടെ കഴിയുന്നു. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ക്യാന്റീനുകളിലും മെസുകളിലും മൈക്രോബയോളജി ലാബിലും ലഭ്യമാക്കും. മൈക്രോബയോളജി ലാബില്‍ ബയോഗ്യാസ് നല്‍കുന്നതുവഴി പ്രതിമാസം നാല്പതിനായിരം രൂപ വരെ ആശുപത്രി വികസന സമിതിക്ക് ലാഭിക്കാനാകും.

8. രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു. 

നിലവിലുള്ള മെഡിസിന്‍ തീവ്ര പരിചരണ വിഭാഗത്തിന് പുറമേ മറ്റൊരു എം.ഐ.സി.യു കൂടി സജ്ജമാക്കുകയാണ്. നിലവിലുണ്ടായിരുന്ന കാര്‍ഡിയോളജി ഐ.സി.യു. പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്താണ് 10 കിടക്കകളുള്ള രണ്ടാമത്തെ എം.ഐ.സി.യു. സജ്ജമാക്കുന്നത്. ഇതോടെ കൂടുതല്‍ രോഗികള്‍ക്ക് മികച്ച തീവ്ര പരിചരണം നല്‍കാന്‍ കഴിയുന്നു.

9. പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി

എസ്.എ.ടി. ആശുപത്രിയുടെ ദീര്‍ഘകാല സ്വപ്നമായ പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി യാഥാര്‍ത്ഥ്യമാകുകയാണ്. തീയറ്ററിന് ആവശ്യമായ 80 ലക്ഷം രൂപയുടെ ഹാര്‍ട്ട് ലങ് മെഷീന്‍, വെന്റിലേറ്റര്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം എന്നിവയെല്ലാം എത്തിയതിനാല്‍ രോഗികള്‍ക്ക് ചികിത്സ വൈകാതിരിക്കാന്‍ എസ്.എ.ടി.യില്‍ നിര്‍മ്മിക്കുന്ന ഓപ്പറേഷന്‍ തീയേറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിയറ്ററിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ച് ചികിത്സ ആരംഭിക്കുന്നത്. എസ്.എ.ടി. ആശുപത്രി ഗോള്‍ഡന്‍ ജൂബിലി മന്ദിരത്തില്‍ പുതിയ തിയേറ്റര്‍ നിര്‍മാണപ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

10. പുതിയ വെബ് പോര്‍ട്ടല്‍

സംയോജിത അക്കാഡമിക് മാനേജ്‌മെന്റ് സംവിധാനത്തോടു കൂടിയ പുതിയ വെബ് പോര്‍ട്ടലിനും മെഡിക്കല്‍ കോളേജില്‍ തുടക്കമാകുകയാണ്. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വളരെയധികം പ്രയോജനപ്പെടത്തക്ക വിധത്തിലാണ് വെബ് പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രവേശന സമയത്തുതന്നെ വിവരങ്ങള്‍ ശേഖരിക്കാനും അതിലൂടെ അധ്യായന കാലത്തുടനീളം ഉപയോഗിക്കാവുന്ന ഇ-ഐഡന്റിറ്റി, വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള ആശയ വിനിമയത്തിനായുള്ള മെസേജ് ബോര്‍ഡ് സംവിധാനം, നേരിട്ടോ ഗ്രൂപ്പ് ആയോ സന്ദേശം അയയ്ക്കാനുള്ള സംവിധാനം, ന്യൂസ് പോര്‍ട്ടല്‍ എന്നിവ വെബ് പോര്‍ട്ടലിന്റെ പ്രത്യേകതയാണ്.

അടുത്ത ഘട്ടത്തില്‍ ഇ-ഹെല്‍ത്തുമായി സഹകരിച്ച് തത്സമയ ഒ.പി. ക്യൂ സ്റ്റാറ്റസ് പ്രസിദ്ധീകരണം ഈ വെബ് പോര്‍ട്ടലിലൂടെ സാധ്യമാക്കും. ഈ പദ്ധതിയും ഇ-ഓഫീസ്, ഇ-ഹെല്‍ത്ത് സംവിധാനങ്ങളും പ്രവര്‍ത്തനസജ്ജമാകുന്നതോടു കൂടി ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറും. 1985 അലുമ്‌നി ബാച്ചിന്റെ സഹകരണത്തോടെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ കമ്പനിയാണ് ഈ വെബ് പോര്‍ട്ടല്‍ വികസിപ്പിച്ചത്.