കാക്കനാട്: കേരളത്തിന്‍റെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ഉത്തരപ്രദേശ് പ്രതിനിധി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഉത്തർപ്രദേശ് ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട‌് ഡയറക്ടര്‍ അദിഥി ഉമാറാവുവാണ് ദുരന്ത നിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാൻ കേരളത്തിലെത്തിയത്. സംസ്ഥാന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന അതോറിറ്റിയുടെ പ്രവര്‍ത്തനം, ഘടന തുടങ്ങിയവയെല്ലാം വിശദമായി പഠിച്ച‌് റിപ്പോര്‍ട്ട‌് തയ്യാറാക്കുന്നതിനാണ് അദിഥി ഉമാറാവു കേരളത്തിൽ എത്തിച്ചത്.

മറ്റു സംസ്ഥാനങ്ങൾക്ക് മികച്ച മാതൃകയാണ് കേരളത്തിലെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആവശ്യ ഘട്ടത്തിൽ വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും ദുരന്തനിവാരണ അതോറിറ്റി കൈക്കൊള്ളുന്നുണ്ടെെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സന്ദർശിച്ചശേഷം അദിഥി ഉമാറാവു പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റിടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും കലക്ട്രേറ്റും അതിൽ നിന്നെല്ലാം ഏറെ മികച്ചതാണ്. പ്രളയ സമയത്തും അല്ലാതെയുമുള്ള ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവണമെന്നും അവർ പറഞ്ഞു. തുടർന്ന് ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഷീലാദേവിയും മറ്റു ജീവനക്കാരുമായി ചർച്ച നടത്തി.

സംസ്ഥാനത്തെ ദുരിത നിവാരണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ ഞായറാഴ്ചയാണ് അദിഥി ഉമാറാവു കേരളത്തിൽ എത്തിയത്. ദുരിതനിവാരണമായി ബന്ധപ്പെട്ട കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന‌് മാതൃകയാണെന്ന‌് ദേശീയദുരന്ത നിവാരണ അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന‌് മറ്റു സംസ്ഥാനങ്ങള്‍ പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.