* കുടിവെള്ളം സംരക്ഷിക്കാൻ പദ്ധതിയുമായി ജലവിഭവ വകുപ്പ്
സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കുടിവെള്ള സംരക്ഷണ പദ്ധതിയുമായി ജലവിഭവ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ജലസ്രോതസുകളുടെ സംരക്ഷണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുകയും മലിനപ്പെടുത്തുന്നത് തടയുകയും ചെയ്യുന്നതിന് വിപുലമായ ബോധവത്കരണ പരിപാടികളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. ജലദൗർലഭ്യത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. വേനൽക്കാല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാതലത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രാദേശിക വിദഗ്ധരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെട്ട കമ്മിറ്റികൾ രൂപീകരിക്കും.
ബോധവത്കരണത്തിന്റെ ഭാഗമായി ജലം സംരക്ഷിക്കുന്നത് സംബന്ധിച്ച് ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യും. വിവിധയിടങ്ങളിൽ ശിൽപശാലകളും സംഘടിപ്പിക്കും. മഴവെള്ള സംഭരണികൾ ഒരുക്കുകയും പുതിയതായി കിണറുകളും കുളങ്ങളും നിർമിക്കുകയും ചെയ്യും. ജലം ലഭ്യമായ ക്വാറികളിലെ വെള്ളം ഉപയോഗയോഗ്യമാക്കും. ഡാമുകളിൽ നിന്ന് ജലവിതരണം നടക്കേണ്ട കനാലുകൾ വൃത്തിയാക്കും. കുടിവെള്ള സ്രോതസുകളെ ഉപ്പുവെള്ളം, മലിന വസ്തുക്കൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും. ഉപ്പുവെള്ളം കയറാനിടയുള്ള നദികളിൽ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും. പ്രത്യേക പദ്ധതികൾ ആവശ്യമായ സ്ഥലങ്ങളിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സമിതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കും. റവന്യു, ആരോഗ്യം വകുപ്പുകളും ഹരിത കേരള മിഷനുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.