സൂര്യതാപം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർഷകരും കർഷകത്തൊഴിലാളികളും അതീവജാഗ്രത പുലർത്തണമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പ് നൽകി. രാവിലെ  11  മണി മുതൽ വൈകുന്നേരം 3  മണിവരെ നേരിട്ടു വെയിലേൽക്കുന്ന കൃഷിപ്പണികൾ ഒഴിവാക്കേണ്ടതാണ്. ശരീരത്തിൽ പൊള്ളലേറ്റ് ചുവന്ന പാടുകളോ അസ്വഭാവിക ലക്ഷണങ്ങളോ പുറത്തിറങ്ങുമ്പോൾ പ്രകടമാകുകയാണെങ്കിൽ ഒട്ടുംതാമസിയാതെ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ് .
സിന്തറ്റിക് വസ്ത്രങ്ങൾ ഒഴിവാക്കി അയഞ്ഞ മറ്റു വസ്ത്രങ്ങൾ ധരിച്ചുമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളൂ. നേരിട്ട് സൂര്യരശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിൽ വസ്ത്ര ധാരണം നടത്തേണ്ടതാണ്. കുടിക്കാനായി തിളപ്പിച്ചാറ്റിയ വെളളം ഉപയോഗിക്കണം. നിർജലീകരണം ഒഴിവാക്കാനായി ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടതുമാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഈ പ്രതിഭാസം തുടരുവാനും താപനില ഇനിയും ഉയരുവാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ആഹാരം, ദിനചര്യ, വസ്ത്ര ധാരണം എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തി ജാഗരൂകരായിരിക്കണമെന്നും കൃഷിവകുപ്പ് അറിയിച്ചു.