ഭിന്നശേഷിക്കാര്‍ക്ക്  സുഖപ്രദമായി വോട്ടുചെയ്യാന്‍ ജില്ലയിലെ തെരഞ്ഞടുപ്പ് കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. മുഴുവന്‍ തെരഞ്ഞെടുപ്പു കേന്ദ്രങ്ങളിലും വീല്‍ചെയറുകള്‍ കടന്നു പോകുന്ന തരത്തില്‍ ഒരു ഭാഗത്ത് കൈവരികള്‍ വെച്ച റാമ്പുകള്‍ സജ്ജീകരിക്കും. വീല്‍ചെയര്‍ വോട്ടിങ് മെഷീന് അടുത്തെത്തി വോട്ടു ചെയ്യാന്‍ പറ്റുന്ന തരത്തിലായിരിക്കും ഇത് ഏര്‍പ്പെടുത്തുക. ക്യു നില്‍ക്കാതെ വോട്ടു ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.
ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ബൂത്തുകള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഓരോ കേന്ദ്രങ്ങളിലും ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിക്കും. പോളിങ് സ്റ്റേഷനുകളിലെത്താന്‍ വാഹന സൗകര്യം ആവശ്യമുള്ളവരുണ്ടെങ്കില്‍ ഏര്‍പ്പെടുത്തും. കൂടാതെ കുടിവെള്ളം, വിശ്രമ കേന്ദ്രം എന്നിവയും ഒരുക്കും. കാഴ്ച പരിമിതര്‍ക്ക് സ്ഥാനാര്‍ഥികളെ മനസിലാക്കുന്നതിന് ബ്രയ്ലി ലിപിയില്‍ ചാര്‍ട്ട് തയ്യാറാക്കും. തെരഞ്ഞെടുപ്പിനെയും സ്ഥാനാര്‍ഥികളെയും കുറിച്ച് മനസിലാക്കുന്നതിനായി ബധിരര്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ്കലക്ടര്‍ വി വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. സമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, ഐസിഡിഎസ് സീനിയര്‍ ക്ലര്‍ക്ക് ആദര്‍ശ്, ഐ ആന്റ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് ഇ ബിന്ദു, ടി രാധ, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ പി സിക്കന്ദര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് ഓഡിയോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി സമീര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.