തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതു മുതൽ സി-വിജിൽ ആപ്ലിക്കേഷനിലൂടെ ലഭിച്ച രണ്ടു പരാതികൾ തീർപ്പാക്കി. മാനന്തവാടി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളിൽ നിന്നാണ് കളക്ടറേറ്റിലെ അന്വേഷണ കൗണ്ടറിൽ പ്രവർത്തിക്കുന്ന സി-വിജിൽ കൺട്രോൾ യൂണിറ്റിലേക്ക് പരാതിയെത്തിയത്. ഈ പരാതികൾ അഞ്ചു മിനിറ്റിനകം തന്നെ ബന്ധപ്പെട്ട ഫീൽഡ് സ്‌ക്വാഡുകൾക്കു കൈമാറി പരിഹരിച്ചു. നോഡൽ ഓഫീസർ ബി. പ്രദീപിന്റെ നേതൃത്വത്തിൽ ആറുപേരാണ് കൺട്രോൾ യൂണിറ്റിലുള്ളത്. ഒരു മണിക്കൂർ വീതം ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. 16 സ്‌ക്വാഡുകളിലായി 30 അംഗങ്ങൾ ഫീൽഡിലുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കു തന്നെ തടയാനുള്ള മൊബൈൽ ആപ്ലിക്കേഷനാണ് സി-വിജിൽ. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയയോ എടുത്ത് ആപ്പിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പരാതികൾ കൺട്രോൾ യൂണിറ്റിൽ നിന്ന് ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വഴി ചട്ടലംഘനം നടന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള സ്‌ക്വാഡിന് കൈമാറും. നൂറു മിനിറ്റിനകം ഇതിനു പരിഹരിമുണ്ടാവും. അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന യുണീക് ഐഡി ഉപയോഗിച്ച് പരാതിയുടെ തൽസ്ഥിതി പൊതുജനങ്ങൾക്ക് അറിയാം. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപോർട്ട് ചെയ്യാൻ കഴിയും. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.