ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത് വനിതകള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളുടെയും വോട്ടര്‍ ഹെല്‍പ്പ് ലൈനുകളുടെയും നിയന്ത്രണമാണ് ജൂനിയര്‍ സുപ്രണ്ടുമാരായ രണ്ടു വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംസ്ഥാനത്ത് വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന ഏക കണ്‍ട്രോള്‍ റൂമാണ് കാസര്‍കോട് കളക്ടറേറ്റിലേത്. ജൂനിയര്‍ സുപ്രണ്ടുമാരായ സി.ജി ശ്യാമള, ഇന്ദു എം ദാസ് എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറാണ് നിയമിച്ചത്.ജൂനിയര്‍ സൂപ്രണ്ട് സജിത പി.എ, ക്ലര്‍ക്കുമാരായ ഷീജ.എ, നമിത എ, എന്നിവരും ഇവര്‍ക്കൊപ്പം സജീവമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്ന സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷന്‍, 04994 255825, 04994 255676 എന്നീ നമ്പറുകളിലേക്ക് വരുന്ന മറ്റു തെരഞ്ഞെടുപ്പ് പരാതികള്‍, വോട്ടര്‍ ഹെല്‍പ്പ് ലൈനായ 1950 എന്ന നമ്പറിലേക്ക് പൊതുജനങ്ങളുടെ സംശയങ്ങള്‍ എന്നിവയ്ക്കുള്ള കണ്‍ട്രോള്‍ റൂമാണ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ക്കുള്ള സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) എന്ന ആപ്ലിക്കേഷനിലൂടെ ഇതുവരെ 32 പരാതികള്‍ ലഭിച്ചു. അവയ്ക്ക് പരിഹാരവുമായി. പൊതുസഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്റര്‍, ബാനര്‍, കൊടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു സി വിജിലിലൂടെ ലഭിച്ച പരാതികളില്‍ ഏറെയും.
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാല്‍ അത് മൊബൈല്‍ ഫോണ്‍ കാമറയില്‍ ഫോട്ടോയോ വീഡിയോയോ ആയി പകര്‍ത്തി സി വിജില്‍ ആപ്പ് വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററുകളിലേയ്ക്ക് അയക്കാം. അവിടുന്ന് സന്ദേശം അതാത് നിയമസഭാ മണ്ഡലം സ്‌ക്വാഡുകള്‍ക്കു കൈമാറുയാണ് ഇവര്‍ ചെയ്യുന്നത്. സ്‌ക്വാഡുകള്‍ സ്ഥലത്ത് എത്തി നടപടി സ്വീകരിക്കുകയും സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ വോട്ടര്‍ക്കും കഴിയും. ഒരാള്‍ക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മൊബൈല്‍ ഫോണില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധമാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ഈ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജമായ പരാതികള്‍ ഒഴിവാക്കാന്‍ കഴിയും. തുടര്‍ച്ചയായി അഞ്ചു മിനിറ്റു മാത്രമേ ഈ ആപ്പ് പ്രവര്‍ത്തിക്കു. അഞ്ചു മിനുട്ട് കഴിഞ്ഞാല്‍ ആപ്പിന്റെ പ്രവര്‍ത്തനം നിലയ്ക്കും. വീണ്ടും ആപ്പ് തുറന്നു പരാതി അഞ്ചു മിനുറ്റില്‍ ഒതുക്കി പകര്‍ത്തി അയയ്ക്കേണ്ടി വരും. സി വിജില്‍ ആപ് പ്ലേസ്റ്റോറില്‍ ലഭിക്കും. www.ceo.kerala.gov.in/home.html
മറ്റുതരത്തിലുള്ള തെരഞ്ഞെടുപ്പ് പരാതികള്‍ 04994 255825, 04994 255676 എന്നീ നമ്പറുകളിലാണ് വരുന്നത്. ഈ പരാതികള്‍ക്കും ഉടന്‍തന്നെ നടപടി സ്വീകരിക്കുന്നുണ്ട്. വോട്ടേഴ്സിനുള്ള സഹായത്തിനായി 1950 എന്ന നമ്പറിലേക്ക് ഇതുവരെ 175ല്‍ അധികം പേര്‍ വിളിച്ചു. പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോ, എങ്ങനെ വോട്ടേഴ്‌സ് ഐഡി കാര്‍ഡില്‍ പേര് ചേര്‍ക്കാം എന്നിങ്ങനെ വിളികള്‍ വന്നുകോണ്ടേയിരിക്കുന്നു. വരുന്ന വിളികള്‍ക്ക് ക്ഷമയോടെ മറുപടി നല്‍കുവാനും ഈ പെണ്‍പടയ്ക്ക് കഴിയുന്നു.