ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ സ്ഥാനാർഥികൾ വീഴ്ച വരുത്തിയാൽ കോടതിയലക്ഷ്യത്തിനും തിരഞ്ഞെടുപ്പ് ഹർജികൾക്കും പരിഗണിക്കാവുന്ന കാരണമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.
നിശ്ചിത ഫോർമാറ്റിൽ മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് പത്രങ്ങളിലും മൂന്ന് പ്രധാന ടി.വി ചാനലുകളിലും മൂന്നു തവണ വീതമാണ് പരസ്യം ചെയ്യേണ്ടത്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുടെ അടുത്തദിവസം മുതൽ വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പുവരെയുള്ള സമയത്താണ് പരസ്യം ചെയ്യേണ്ടത്. ജില്ലയിൽ പ്രചാരമുള്ള മൂന്നു പ്രമുഖ പത്രങ്ങളിലാണ് പരസ്യം നൽകേണ്ടത്.
ടി.വി പരസ്യത്തിൽ അച്ചടിരേഖ ടി.വിയിൽ വായിക്കാനാകുംവിധമുള്ള നിശ്ചിത ഫോണ്ട് സൈസ് ഉപയോഗിക്കണം. പരസ്യം ചുരുങ്ങിയത് ഏഴു സെക്കന്റെങ്കിലും വേണം.
ടി.വിയിൽ രാവിലെ എട്ടുമണിക്കും രാത്രി 10 മണിക്കും ഇടയിലുള്ള സമയത്താണ് പരസ്യം സംപ്രേഷണം ചെയ്യേണ്ടത്.
ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥി പ്രസിദ്ധീകരിക്കുന്നതിന്റെ ചെലവ് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ കക്ഷി പ്രസിദ്ധീകരിക്കുന്ന പരസ്യത്തിന്റെ ചെലവ് രാഷ്ട്രീയകക്ഷിയുടെ കണക്കിൽപെടുത്തും.
സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും നിർദ്ദിഷ്ട സി 4, സി 5 ഫോർമാറ്റിലെ ഫോറത്തിലാണ് പരസ്യപ്പെടുത്തേണ്ടത്. ഇത് തെറ്റില്ലാതെ കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് പരസ്യപ്പെടുത്തിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഹർജികളും കോടതിയലക്ഷ്യവുമുൾപ്പെടെയുള്ള കേസുകൾക്ക് പരിഗണിക്കാൻ കാരണമാകും.
ഇതിനുപുറമേ, തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കുന്ന ഫോറം 26നൊപ്പമുള്ള ഫോർമാറ്റ് സി-4 ൽ സ്ഥാനാർഥികളും, സി-5ൽ രാഷ്ട്രീയകക്ഷികളും സമർപ്പിക്കണം.
നാമനിർദേശപത്രികയ്‌ക്കൊപ്പം ഫോറം 2 (എ), 2 (ബി) പ്രകാരം സ്ഥാനാർഥികൾ ഏറ്റവും പുതിയ സ്റ്റാമ്പ് സൈസ് ഫോട്ടോ ബാലറ്റ് പേപ്പറിനൊപ്പം ചേർക്കാനായി നൽകണം. ഫോറം 26 അഫിഡവിറ്റിലും ഒരു ഫോട്ടോ നൽകണം. ഇവയ്ക്ക് പുറമേ, ഒരു അധിക ഫോട്ടോ കൂടി നൽകേണ്ടതുണ്ട്. ഇവ എല്ലാം ഒരേ പോലുള്ള പുതിയ ഫോട്ടോ ആയിരിക്കണം. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയകക്ഷികൾക്ക് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ഫോട്ടോ നൽകിയില്ലെങ്കിൽ ബാലറ്റിൽ ഫോട്ടോ ഉണ്ടാകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.