മുളങ്കുന്നത്തുകാവ് വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുറന്നു കൊടുത്തു. തൃശൂരില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ചതാണ് ഹോസ്റ്റല്‍. ആധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായി നിര്‍മ്മിച്ച ഹോസ്റ്റലില്‍ 142 പേര്‍ക്ക് താമസിക്കാനുളള സൗകര്യമുണ്ട്. 21807 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുളള ഹോസ്റ്റലില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മുറികളുണ്ട്. അതിഥി മുറികള്‍, ഡോര്‍മിറ്ററികള്‍, രോഗികള്‍ക്കുളള മുറികള്‍, ഡേ കെയര്‍, റിക്രിയേഷന്‍ ഹാള്‍, അടുക്കള, ഊണ് മുറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 2014 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതിയ്ക്ക് 3.97 കോടി രൂപ ചെലവായി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റാങ്കില്‍ കുറയാത്ത് ജീവനക്കാരനായിരിക്കും ഹോസ്റ്റല്‍ മാനേജര്‍. അനില്‍ അക്കര എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഹൗസിംഗ് കമ്മീഷണര്‍ കെ എന്‍ സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് സ്വാഗതവും ചീഫ് എഞ്ചിനീയര്‍ രാജീവ് കരിയില്‍ നന്ദിയും പറഞ്ഞു.