സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ രംഗത്തെ സമഗ്ര സേവനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ആദ്രം മിഷനിന്റെ ഭാഗമായി ജില്ലയിലെ എട്ട് പബ്‌ളിക് ഹെല്‍ത്ത് സെന്ററുകള്‍ ജനുവരി മുതല്‍ സമ്പൂര്‍ണ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അര്‍ഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയാണ് ആദ്രം മിഷന്‍ വിഭാവന ചെയ്യുന്നത്.
തിരുനാവായ, അത്താണിക്കല്‍, എടയൂര്‍, കുഴിമണ്ണ, പാണ്ടിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ജനുവരി ആദ്യവാരത്തിലും വഴിക്കടവ്, ചോക്കാട്, താഴെക്കോട് പഞ്ചായത്തുകളിലേത് ജനുവരി അവസാന വാരത്തിലും പ്രവര്‍ത്തന സജ്ജമാകും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തിലാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നടക്കുക.
ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും സമഗ്ര ചികില്‍സ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാക്കും. കൂടുതല്‍ ചികില്‍സ ആവശ്യമുള്ള കേസുകളില്‍ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുക തിരിച്ച് റഫര്‍ ചെയ്യുന്ന പക്ഷം തുടര്‍ ചികിത്സ ഉറപ്പാക്കുക, ആവശ്യമായ രേഖകള്‍ സൂക്ഷിച്ച് ഫോളോ-അപ്പ് ഉറപ്പാക്കുക എന്നിവ ആര്‍ദ്രം മിഷന്‍ വിഭാവന ചെയ്യുന്നു. ബന്ധപ്പെട്ട എല്ലാ മേഖലകളും സജീവമാവുന്നതോടെ ചികില്‍സ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിവക്കുന്നതാ യിരിക്കും ആര്‍ദ്രം മിഷന്‍ പ്രവര്‍ത്തങ്ങള്‍.
ആര്‍ദ്രം മിഷനിലുള്‍പ്പെട്ട കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ ഔട്ട് പേഷ്യന്റ് സംവിധാനം എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ ലഭ്യമാകും. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയും ലഭിക്കും. ഒരു ലാബ് ടെക്‌നിഷ്യനുള്ള ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെയും ഒന്നില്‍ കൂടുല്‍ ടെക്‌നിഷ്യനുണ്ടെങ്കില്‍ വൈകിട്ട് ആറുവരെയും സേവനം ലഭിക്കും. ഇതിനു പുറമെ ഇതെ സമയങ്ങളില്‍ ഫാര്‍മസി സൗകര്യവും നല്‍കും. കേന്ദ്രങ്ങളില്‍ കൗണ്‍സിലിംഗ്,ആരോഗ്യ വിദ്യാഭ്യാസം,ഗൈഡന്‍സ് സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സൗകര്യങ്ങള്‍ ആര്‍ദ്രം മിഷന്‍ വിഭാവന ചെയ്യുന്നു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡി.എം.ഒ. ഡോ.കെ.സക്കീന, എന്‍.ആര്‍.എച്ച്.എം. മാനേജര്‍ ഡോ.എ.ഷിബുലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.