തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി ചെലവഴിക്കുന്ന തുക സ്ഥാനാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കണം. ഇതിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സ്ഥാനാര്‍ത്ഥിയുടെ പേരിലോ സ്ഥാനാര്‍ത്ഥിയുടെയും ഏജന്റിന്റെയും പേരിലോ ആരംഭിച്ച അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്. 10000 രൂപ വരെയുള്ള പണമിടപാടുകള്‍ നേരിട്ട് നടത്താം. എന്നാല്‍ ഇത്തരത്തില്‍ ചെലവഴിക്കുന്ന പണം ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത് ആയിരിക്കണം.
അതിനുമുകളിലുള്ള എല്ലാ ഇടപാടുകളും ചെക്ക്, ബാങ്ക് ട്രാന്‍സാക്ഷന്‍ തുടങ്ങിയവ മുഖേന നടത്തേണ്ടതാണ്. സംഭാവനകള്‍, വായ്പകള്‍ തുടങ്ങിയവയും ഇതില്‍ പെടും. ഇത്തരത്തില്‍ പണം, സംഭാവന നല്‍കുന്ന വ്യക്തികളുടെ പേര് മേല്‍വിലാസം എന്നിവയും കൃത്യമായി ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തണം .ചെലവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാത് ദിവസങ്ങളില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. നാമനിര്‍ദ്ദേശപത്രിക നല്‍കിയ ദിവസം മുതല്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസം വരെയുള്ള, വിജയം ആഘോഷിക്കുന്നതടക്കം എല്ലാ ചിലവുകളും സ്ഥാനാര്‍ത്ഥിയുടെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുക. വ്യക്തികള്‍ സ്ഥാനാര്‍ത്ഥിക്കായി നടത്തുന്ന സേവനങ്ങളുടെയും പരിപാടികളുടെയും ചെലവും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥകള്‍, എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവുകള്‍, സ്ഥാനാര്‍ത്ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്രകളുടെ ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ അടക്കം പ്രചരണത്തിനായി ഉപയോഗിക്കുന്ന മുഴുവന്‍ സാമഗ്രികള്‍, അവ സ്ഥാപിക്കാനുള്ള ചെലവുകള്‍ തുടങ്ങി മുഴുവന്‍ കണക്കുകളും ഒബ്സര്‍വര്‍ മാര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴിയുള്ള പ്രചരണങ്ങളുടെ ചിലവും ഉള്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 30 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ സ്ഥാനാര്‍ത്ഥികള്‍ ഹാജരാക്കേണ്ടതാണ്. ചെലവിന് സംക്ഷിപ്തരൂപം ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ബില്ലുകള്‍, വൗച്ചറുകള്‍, ഇതിനെ സാധൂകരിക്കുന്ന സത്യവാങ്മൂലം എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം. ഇംഗ്ലീഷ്, ഹിന്ദി മലയാളം ഭാഷ എന്നിവയില്‍ രജിസ്റ്റര്‍ സൂക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മൂന്നുതവണ എക്സ്പെന്‍ഡീച്ചര്‍ ഒബ്സര്‍വര്‍ രജിസ്റ്റര്‍ പരിശോധിക്കും. കൂടാതെ ഫലപ്രഖ്യാപനത്തിന് 26-ാം ദിവസം സ്ഥാനാര്‍ത്ഥികള്‍ തയ്യാറാക്കിയ രജിസ്റ്ററിലെയും ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററിലെയും പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനായി റീ- കണ്‍സീലിയേഷന്‍ യോഗവും ചേരും. പ്രചരണത്തിന് വിനിയോഗിക്കാവുന്ന 70 ലക്ഷത്തിന് മുകളില്‍ ചെലവാക്കിയാലോ തെറ്റായ രേഖകള്‍ ഹാജരാക്കിയതായി തെളിഞ്ഞാലോ തിരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കുകയും സ്ഥാനാര്‍ത്ഥികളെ മൂന്നുവര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.