പോളിംഗ് ഡ്യൂട്ടിക്കിടെയുണ്ടാവുന്ന അപകടത്തിൽ തിരഞ്ഞെടുപ്പിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മരണമടഞ്ഞാൽ 30 ലക്ഷം രൂപ അടിയന്തരസഹായം കുടുംബത്തിന് ലഭിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി തീവ്രസ്വഭാവമുള്ള സംഘടനകൾ/ സാമൂഹ്യവിരുദ്ധർ എന്നിവർ നടത്തുന്ന ആക്രമണം, ബോംബ്, റോഡ് മൈൻ, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയിൽ മരണമടയുന്നവർക്കാണ് 30 ലക്ഷം രൂപ ലഭിക്കുക. മറ്റു തരത്തിലുള്ള അപകടങ്ങൾ മുഖേന മരണമുണ്ടായാൽ ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായം ലഭിക്കും.
അപകടത്തിലോ അക്രമത്തിലോ കാൽ, കൈ, കണ്ണ് എന്നിവ നഷ്ടപ്പെടുന്നവർക്ക് 7.5 ലക്ഷം രൂപ സഹായമായി ലഭിക്കും. തീവ്രസ്വഭാവമുള്ള സംഘടനകൾ, സാമൂഹ്യ വിരുദ്ധർ എന്നിവരുടെ ആക്രമണത്തിൽ അംഗഭംഗം സംഭവിക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. തിരഞ്ഞെടുപ്പിന് നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസഥർ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഡ്രൈവർ, ക്ലീനർ എന്നിവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയതി മുതൽ ഇത് പ്രാബല്യത്തിലുണ്ട്.