*നാലു ജില്ലകളിൽ യെല്ലോ അലർട്ട്
*മത്‌സ്യത്തൊഴിലാളികൾ 26ന് പുലർച്ചെ 12നകം തീരത്തെത്തണം
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് ദക്ഷിണ ബംഗാൾ ഉൾക്കടലിൽ തെക്ക് കിഴക്കൻ ശ്രീലങ്കയോട് ചേർന്നുള്ള സമുദ്ര ഭാഗത്ത് 26ന് ന്യൂനമർദം രൂപപ്പെടുകയും അടുത്ത 36 മണിക്കൂറിൽ തീവ്ര ന്യൂനമർദമായി പരിണമിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം ചുഴലിക്കാറ്റായി രൂപപ്പെട്ട് തമിഴ്‌നാട് തീരത്ത് നാശം വിതക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 30 ഓടെ തമിഴ്‌നാട് തീരത്തെത്തുന്ന ശക്തമായ ന്യൂനമർദം കാരണം കേരളത്തിലും കർണാടക തീരത്തും ശക്തമായ മഴ ഉണ്ടായേക്കും. ഏപ്രിൽ 30, മെയ് 1 തിയതികളിൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് സൂചന. 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
26 മുതൽ കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ 26 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 26 ന് അതിരാവിലെ 12 മണിക്ക് മുൻപ് ഏറ്റവും അടുത്തുള്ള തീരത്ത് എത്തണം. കേരള തീരത്തും കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി എന്ന നിലയിൽ 26 മുതൽ മത്സ്യ ബന്ധനം ഒഴിവാക്കണം.