മുളന്തുരുത്തി: മൂന്ന് പതിറ്റാണ്ടിന് ശേഷം ഉദയംപേരൂർ ഇടമ്പാടം പാടശേഖരത്തിൽ വിത്തെറിഞ്ഞപ്പോൾ മഴയും ചാറി. കൂടി നിന്ന കർഷകർ മികച്ച വിളവിന്റെ ലക്ഷണം പങ്കുവെച്ചപ്പോൾ കാർഷിക സമ്പന്നമായ ഗതകാലസ്മരണകൾ ഉണർന്നു. വർഷങ്ങൾ തരിശുകിടന്ന ഭൂമിയിലാണ് ഉദയംപേരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചത്. പഞ്ചായത്തിന്റെ മൂന്ന് പ്രധാന പാടശേഖരങ്ങളിൽ ഒന്നാണ് ഇടമ്പാടം. 10 ഹെക്ടറിൽ വ്യാപിച്ച് കിടക്കുന്ന പാടശേഖരം മികച്ച വിളവ് നൽകുന്ന നിലമാണ്.
    കൃഷിഭവന്റെ കീഴിലെ കാർഷിക കർമ്മസേനയാണ് ഇവിടെ കൃഷി പുനരാരംഭിക്കുന്നത്. കൃഷി ചെയ്യാതെ മാലിന്യങ്ങളും കളകളും നിറഞ്ഞ പാടങ്ങൾ കൃഷി യോഗ്യമാക്കുവാൻ വലിയ അധ്വാനം വേണ്ടി വന്നു. മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ സമീപത്തെ തോടുകളും തൂമ്പുകളും  തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നന്നാക്കും.
  പഞ്ചായത്തിലെ കണ്ടനാട് പാടശേഖരത്തിലെ വിരിപ്പ് കൃഷിയും ജൂൺ മാസത്തിൽ ആരംഭിക്കും. ഇവിടെയും 10 ഹെക്ടറിലാണ് കൃഷി. മാളേകാട് പാടശേഖരത്തിലെ പൊക്കാളി കൃഷിയും 10 ഹെക്ടറിലാണ്. മഴ വന്ന് മണ്ണിലെ ഉപ്പ് രസം കുറഞ്ഞ ശേഷം ജൂലൈ മാസം ഇവിടെ കൃഷി ആരംഭിക്കുവാനാണ് പദ്ധതി.
     നെൽകൃഷിക്കൊപ്പം വിവിധ പാടശേഖര സമിതികളെയും ശകതമാക്കുവാനാണ് തങ്ങളുടെ നീക്കമെന്ന് ഉദയംപേരൂർ കൃഷി ഓഫീസർ ബി. സുനിൽകുമാർ പറഞ്ഞു. തരിശ് നിലത്തെ കൃഷിക്ക് ഹെക്ടറിന് 25000 രൂപ സബ്സിഡി ലഭ്യമാക്കും. കൃഷിഭവൻ മുൻകൈയെടുത്ത് ഈ വർഷം ഒന്നര ഏക്കറിൽ കരനെൽ കൃഷിയും ചെയ്യും.
        കൃഷി വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ള ഉത്തമ കൃഷി മുറകൾക്ക് പുറമേ പരമ്പരാഗത കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി 50 ഏക്കറിൽ സമ്മിശ്ര കൃഷിയും ചെയ്യുന്നുണ്ട്. സസ്യ ജൈവ കർഷകസമിതികളുടെ പ്രവർത്തനവും മികച്ച രീതിയിലാണ്.  സമിതിയുടെ മൂന്നാമത്തെ ഇക്കോ ഷോപ്പ് നടക്കാവിൽ ഉടൻ ആരംഭിക്കും. ജൈവകൃഷിക്കാവശ്യമായ വളങ്ങളും കീടനാശിനികളുമെല്ലാം ഷോപ്പിൽ ലഭ്യമാകും.
   പരമ്പരാഗത കർഷകനായ ചാഞ്ചന്റെ നേതൃത്വത്തിൽ നടന്ന വിത്തെറിയൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, വൈസ് പ്രസിഡന്റ് ജയ കേശവദാസ്, വികസനകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. എസ്. ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ ധനപാലൻ, സീനിയർ കൃഷി അസിസ്റ്റൻറ് സലിമോൻ പി. എസ് എന്നിവർ പങ്കെടുത്തു.