ഹെല്‍മെറ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, അമിതവേഗത, അമിതഭാരം കയറ്റിയിട്ടുള്ള ഡ്രൈവിംഗ്, അനധികൃത ടാക്‌സി, ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍, സമാന്തര സര്‍വീസ് തുടങ്ങിയ ഗതാഗത നിയമങ്ങള്‍ അനുസരിക്കാതെ വാഹനം നിരത്തിലിറക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത് 1475 പേര്‍. രണ്ടാഴ്ച്ചകളിലായി നടത്തിയ പരിശോധനയില്‍ ഇത്രയും കേസുകളിലായി 14,21,550 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി ലഭിച്ചത്.

കുട്ടി ഡ്രൈവര്‍മാരുടെ രക്ഷിതാക്കള്‍ക്ക് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷ
അവധിക്കാലമായതിനാല്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചും സമ്മതത്തോടെയും പ്രായപൂര്‍ത്തിയാവാത്ത നിരവധി കുട്ടി ഡ്രൈവര്‍മാര്‍ ഇരുചക്രവാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നത് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്ന മറ്റുള്ളവര്‍ക്കും അപകടം ഉണ്ടാക്കുന്നതായി അധികൃതര്‍ പറയുന്നു. 18 വയസ്സ് തികയാത്ത, ലൈസന്‍സ് ഇല്ലാത്തവര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍പെട്ടാല്‍ മാതാപിതാക്കള്‍ക്കളില്‍ നിന്ന് 1500 രൂപ പിഴ ഈടാക്കുകയും ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കേണ്ടതായും വരും. കൂടാതെ രക്ഷിതാക്കള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷയും നേരിടേണ്ടി വരും.

മൂന്ന് പേരായുള്ള ഇരുചക്രവാഹനയാത്ര വ്യാപകം: പിടിച്ചാല്‍ ഇരട്ടി പിഴ
മൂന്നുപേരെ വഹിച്ച് കൊണ്ടുള്ള ഇരുചക്രവാഹന യാത്രയും വ്യാപകമായി കാണുന്നുണ്ട്. ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ ഇരട്ടി പിഴ അടയ്‌ക്കേണ്ടതാണ്. വ്യത്യസ്തമായ രീതിയില്‍ ഹെയര്‍ സ്‌റ്റൈല്‍ സൂക്ഷിക്കാന്‍ ഹെല്‍മറ്റ് ധരിക്കാന്‍ മടിക്കുന്ന കുട്ടികളുടെ പ്രവണത ഇരുചക്ര വാഹനാപകട വര്‍ധനവിന് കാരണമാകുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ഹെല്‍മെറ്റ് ഇല്ലാത്തവര്‍ 600 രൂപ വരെ പിഴ നല്‍കേണ്ടി വരും. കൂടാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ എടപ്പാള്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ബോധവത്ക്കരണ ക്ലാസില്‍ നിര്‍ബന്ധമായി പങ്കെടുക്കുകയും വേണം.

ഓവര്‍ടേക്കിങ് ഒഴിവാക്കുക, ഇരുചക്രവാഹനങ്ങളില്‍ സാരി ഗാര്‍ഡ് ഘടിപ്പിക്കുക
ഇരുചക്രവാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആണെങ്കിലും പുതിയ ട്രെന്‍ഡ് ബൈക്കുകള്‍ അമിത വേഗതയിലാണ് പായുന്നത്. അശ്രദ്ധയോടെയുള്ള ഓവര്‍ടേക്കിങ്ങും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇരുചക്ര വാഹനാപകടങ്ങളില്‍ തലയ്ക്കുണ്ടാകുന്ന മാരക പരിക്കാണ് പലപ്പോഴും മരണത്തിനിടയാക്കുന്നത്. അതിനാല്‍ പുറകില്‍ ഇരിക്കുന്നവര്‍ അടക്കം ഹെല്‍മെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ സാരിയും ചുരിദാറിന്റെ ഷോളും ചക്രത്തിന് ഇടയില്‍ കുടുങ്ങി പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് ഒഴിവാക്കാന്‍ ടയറുകള്‍ക്ക് മുകളില്‍ സാരി ഗാര്‍ഡ് ഘടിപ്പിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

പേടിക്കണം മൂന്നാം കണ്ണ്: ശിക്ഷ തപാലില്‍ വീട്ടിലെത്തും
മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കൈ കാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍ വെട്ടിച്ചു പോകുന്നവര്‍ ഇനി രക്ഷപ്പെട്ടു എന്ന് കരുതേണ്ട. ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങളടക്കം വാഹന ഉടമയുടെ അഡ്രസ്സില്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കും. നിയമം ലംഘിക്കുന്നവര്‍ അറിയാതെയാണ് അവരെ കുടുക്കാന്‍ ക്യാമറകളുമായി ഉദ്യോഗസ്ഥര്‍ നിരത്തുകളില്‍ പരിശോധനയ്ക്കിറങ്ങുന്നത്. മൂന്നാം കണ്ണ് പരിപാടി ആരംഭിച്ചിട്ട് ഒരു മാസത്തിനിടെ മുപ്പത്തിയഞ്ചോളം വാഹനങ്ങള്‍ക്കാണ് നിയമലംഘനത്തിന് ചിത്രമടക്കം നോട്ടീസ് അയച്ചത്.