വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന് രാജ്യവ്യാപകമായി നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുളള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാർത്ഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അനുവദിച്ചിട്ടുളളത്. കേരളത്തിൽ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളിൽ 36,552 കുട്ടികൾ പരീക്ഷ എഴുതും.
സുഗമവും സുതാര്യവും കൃത്യവും സമാധാപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷനും കേരള സർക്കാരും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പരീക്ഷ എഴുതുവാൻ എത്തുന്നവർ മാർഗനിർദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളൂ. ഉച്ചയ്ക്കുമുമ്പുളള സെഷൻ എഴുതാൻ 9.20 മണിക്കും, ഉച്ചയ്ക്ക് ശേഷമുളള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളിൽ എത്തണം.
പരീക്ഷാകേന്ദ്രത്തിന്റെ ലൊക്കേഷൻ നേരത്തെ അറിഞ്ഞുവെക്കണം. ഹാൾടിക്കറ്റിൽ യു.പി.എസ്.സി അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കുകയുളളു.
ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ ഇത് കാണിക്കണം.
കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ കഴിയൂ.
ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്‌ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുളള ഇലക്‌ട്രോണിക്, ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല.
പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർത്ഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.