ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പന്തളത്തെ സ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പന്തളം കടയ്ക്കാട്ടെ വിവിധ താമസ സ്ഥലങ്ങളാണ് കളക്ടര്‍ സന്ദര്‍ശിച്ചത്. അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ടെന്നും, വൃത്തിഹീനമായ ചുറ്റുപാടാണ് ഇവര്‍ക്കായി കരാറുകാര്‍ ഒരുക്കിയിട്ടുള്ളതെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം നടത്തിയത്.  ശുചീകരണം ഇല്ലാത്തതിനാല്‍ പൊതുജനാരോഗ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കും. ജില്ലയില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ എല്ലാ താമസ സ്ഥലങ്ങളുടെയും വിശദവിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കാന്‍ അടൂര്‍ തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഈ പ്രദേശങ്ങളിലെ മാലിന്യ നിക്ഷേപം, അടിസ്ഥാന സൗകര്യമില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തില്‍ മലിനമായ താമസ സ്ഥലങ്ങള്‍ അടച്ചു പൂട്ടാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.