ജില്ലയില്‍ 54 ഇടങ്ങളിലായി 25 ഏക്കര്‍ പച്ചത്തുരുത്താകും,
ജില്ലാതല ഉദ്ഘാടനം അഞ്ചിന് കൊടുമണ്ണില്‍
തരിശുനിലങ്ങളില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് സംസ്ഥാനത്ത് ഈ മാസം അഞ്ചിന് തുടക്കമാകും. ലോകപരിസ്ഥിതി ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ച് സംരക്ഷിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം  പച്ചത്തുരുത്തുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങളാണ്.
ജൈവ വൈവിധ്യ ബോര്‍ഡ്, കൃഷി വകുപ്പ്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം, പരിസ്ഥിതി സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്ത് സൃഷ്ടിക്കുന്നത്. പച്ചത്തുരുത്ത് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി പരിസ്ഥിതി പ്രവര്‍ത്തകര്‍, ജൈവ വൈവിധ്യ മേഖലയിലെ വിദഗ്ധര്‍, വനവത്കരണ രംഗത്ത് പ്രവര്‍ത്തിച്ച പരിചയസമ്പന്നര്‍, കൃഷി വിദഗ്ധര്‍, ജനപ്രതിനിധികള്‍, പ്രാദേശിക സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതല സാങ്കേതിക സമിതികള്‍ ഉണ്ടാകും. വിത്തിനങ്ങള്‍ കണ്ടെത്തല്‍, വൃക്ഷങ്ങളുടെ തിരിച്ചറിയല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പച്ചത്തുരുത്ത് നിര്‍മിതിക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ഈ സമിതികള്‍ നല്‍കും.
അരസെന്റ് മുതല്‍ കൂടുതല്‍ വിസ്തൃതി ഉള്ള ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ സ്ഥാപിക്കാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും പച്ചത്തുരുത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.
ജില്ലയിലെ പച്ചത്തുരുത്ത്
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ ഒന്‍പതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ മുല്ലോട്ട് ഡാമിന്റെ വൃഷ്ടിപ്രദേശത്ത്  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ വൃക്ഷത്തൈ നട്ട് നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പദ്ധതി അവതരിപ്പിക്കും. തദ്ദേശഭരണസ്ഥാപന ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ 25 ഏക്കറിലായി 54 പച്ചത്തുരുത്തുകളാണ് സ്ഥാപിക്കുന്നതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് പറഞ്ഞു. ഒരുലക്ഷത്തോളം തൈകള്‍ ഇതിനായി സോഷ്യല്‍ ഫോറസ്ട്രിയുടേയും, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും നഴ്‌സറികളിലായി തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ പുറമ്പോക്ക് ഭൂമികള്‍, വിദ്യാലയങ്ങള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് സ്ഥാപിക്കുന്നത്. ഓരോ പ്രദേശത്തും അവിടുത്തെ ജൈവ വൈവിധ്യത്തിന്റെ ഭാഗമായി സ്വാഭാവികമായി വളരുന്ന വിവിധയിനം വൃക്ഷങ്ങള്‍, ചെറുമരങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍ തുടങ്ങിയവ പച്ചത്തുരുത്തില്‍ വച്ചു പിടിപ്പിക്കും.
 പച്ചത്തുരുത്തിനായി കണ്ടെത്തിയ സ്ഥലങ്ങള്‍ ഹരിതകേരളം മിഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കുകയും തൊഴിലുറപ്പ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങള്‍ കേരളം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ അവസ്ഥ പ്രതിരോധിക്കുന്നതിനുള്ള പ്രായോഗിക ഇടപെടലാണ് പച്ചത്തുരുത്തുകളുടെ രൂപീകരണം. പ്രളയവും കടുത്ത വരള്‍ച്ചയും ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പച്ചത്തുരുത്തുകള്‍ അനിവാര്യമായി മാറുകയാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കി ജില്ലയിലെ നിരവധി സ്‌കൂളുകള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പച്ചത്തുരുത്തിലൂടെ പ്രകൃതിയെ സംരക്ഷിക്കണമെന്ന ബോധവത്ക്കരണം ശരിയായി എത്തിക്കാന്‍ സാധിക്കുന്നത് കുട്ടികളിലാണ്.   മാനവരാശിയെ ഒന്നടങ്കം ഹരിതാഭമായ കാര്‍ഷിക നന്മകള്‍ നിറഞ്ഞ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഹരിതകേരളം മിഷന്റെ  പ്രയത്‌നത്തില്‍ ജനങ്ങള്‍ ഒന്നടങ്കം കൈകോര്‍ക്കണമെന്നും ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.