*സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

ലോകം ശ്രദ്ധിക്കുന്ന തരത്തിലേക്ക് നമ്മുടെ നാടിനു മാറ്റം വന്നിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു നൽകി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉന്നതതലങ്ങളിലെ അഴിമതി പൂർണമായും ഇല്ലാതായി എന്നത് നിസ്സാരകാര്യമല്ല. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സംസ്ഥാനം എന്ന ദുഷ്‌പേര് മാറി അഴിമതി ഏറ്റവും കുറഞ്ഞ നാട് എന്ന പേര് നേടാൻ കഴിഞ്ഞു. ചില തലങ്ങളിലുള്ള അഴിമതിയും അതിവേഗം ഇല്ലാതാക്കും. കാരണം അഴിമതിക്കാർ ആരും സംരക്ഷിക്കപ്പെടില്ല എന്ന നില വന്നിട്ടുണ്ട്. കേരളത്തിന്റെ ഈ മാറ്റം നാടിനുപുറത്തും തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ ഭാവിവികസനത്തിന് ഇത്തരമൊരു അന്തരീക്ഷം ഉണ്ടാകേണ്ടത് പരമപ്രധാനമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
നമുക്കു വിവിധ രംഗങ്ങളിൽ ഒന്നിച്ചുമുന്നേറണ്ടതുണ്ട്. എങ്കിലേ സർവതലസ്പർശിയും സാമൂഹികനീതിയിലധിഷ്ഠിതവുമായ വികസനം എല്ലാവരിലും എത്തൂ. അതിന്റെ ഭാഗമായാണ് നാലു മിഷനുകൾ രൂപീകരിച്ചത്. മിഷനുകൾ ഉണ്ടാക്കിയ മാറ്റങ്ങൾ പൊതുവിൽ ദൃശ്യമാണ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ 3,48,000 കുട്ടികൾ മറ്റു വിദ്യാലയങ്ങളിൽനിന്നു വന്നുചേർന്നു. ഒന്നാംക്ലാസ് മാറ്റി നിർത്തിയുള്ള കണക്കാണിത്. പൊതുവിദ്യാലയങ്ങളിൽ ചേർന്നാലാണ് മികവ് വർധിക്കുക എന്ന്  വിദ്യാർഥികളും രക്ഷാകർത്താക്കളും നാടും മനസ്സിലാക്കിയതിനാലാണിത്. ആരോഗ്യരംഗത്ത് ആശുപത്രികളിലും മാറ്റം പ്രകടമാണ്. വെള്ളം ശുദ്ധിയാകേണ്ടതിനെപ്പറ്റി ജനങ്ങൾ ബോധവാൻമാരാണ്. കാർഷികരംഗത്ത് എല്ലാ വീട്ടിലും ചെറിയതോതിലെങ്കിലും പച്ചക്കറി കൃഷി ചെയ്യണമെന്ന അവബോധം വന്നുകഴിഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും നല്ല പങ്ക് വഹിക്കുന്നുണ്ട്.
വ്യവസായങ്ങൾ വരുന്നില്ല എന്നതായിരുന്നു നേരത്തെയുള്ള പരാതി. അതിലും മാറ്റം കണ്ടുതുടങ്ങി. അതാണ് നിസ്സാൻ, ഫ്യുജിത്സു, എയർബസ്സ്, ടോറസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഭീമൻമാർ വന്നത്. ലോകത്തിലെ ഭീമൻ വ്യവസായികൾ ഇനിയും വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് ആരെയും കൊതിപ്പിക്കുന്ന നാടാണ്. ആ സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്, പശ്ചാത്തലസൗകര്യവികസനത്തിനും വലിയ ഊന്നലാണ് നൽകുന്നത്. പ്രളയത്തിൽ തകർന്ന റോഡുകൾ നാം പുനർനിർമിച്ചു. മലയോര ഹൈവേയും തീരദേശഹൈവേയും സർക്കാർ പൂർത്തിയാക്കും. അതിനുള്ള പണം നാം തന്നെ കണ്ടെത്തും. പതിനായിരം കോടിയാണ് ചെലവ്. കിഫ്ബിയാണ് അതിന്റെ ധനസ്രോതസ്സ്. കോവളം-ബേക്കൽ ജലപാത 2020-ൽ പൂർത്തിയാക്കും. ത്വരിതഗതിയിൽ അതിന്റെ പ്രവർത്തനം നടക്കുകയാണ്. ഒന്നും നടക്കില്ലെന്നു കരുതിയ ഗെയിൽ പൈപ്പ് ലൈൻ ഏതാനുംനാളുകൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യപ്പെടും. ഏതൊരു കാര്യത്തിലും കലവറയില്ലാത്ത പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. നമുക്ക് ബലം നൽകുന്നത് നമ്മുടെ നാട് ജാതി, മതവ്യത്യാസമില്ലാത്ത മതനിരപേക്ഷതയുടെ വിളനിലമാണെന്നതാണ്. അതിൽ ഒരു വിട്ടുവീഴ്ചയും സർക്കാരിൽനിന്നുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിലെ സുതാര്യതയുടെ അനുപമമാതൃകയാണ് പ്രോഗസ് റിപ്പോർട്ട് പ്രകാശനമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിയ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. വാഗ്ദാനം ചെയ്തവയിൽ എന്തു നീക്കുബാക്കിയുണ്ടെന്ന് ജനസമക്ഷം അറിയിക്കുന്നത് ജനാധിപത്യത്തിലെ പുതിയ കാൽവെപ്പാണെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസവും പിന്തുണയും ശിരസാവഹിച്ച് ആ ഉത്തരവാദിത്തം നിറവേറ്റി പോരുന്ന സർക്കാരാണിതെന്ന് അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കാനും തുടങ്ങിയവ പൂർത്തിയാക്കാനുമായിരിക്കും സർക്കാരിന്റെ ഇനിയുള്ള ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.


സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ-പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു എന്നിവർ ആശംസകൾ നേർന്നു.
മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി.സുധാകരൻ, ഡോ.ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ, കെ.കെ. ശൈലജ ടീച്ചർ, എ.സി. മൊയ്തീൻ, പി.തിലോത്തമൻ, എം.എം. മണി, വി.എസ്.സുനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, ജെ. മേഴ്‌സിക്കുട്ടി അമ്മ, ഡോ. കെ.ടി. ജലീൽ, കെ. രാജു, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് സെക്രട്ടറി പി. വേണുഗോപാൽ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ സോളിഡ് ബാന്റും ആട്ടം കലാസമിതിയും ചേർന്നുള്ള ഫ്യൂഷൻ സംഗീതവും നടന്നു. ചടങ്ങിനു മുമ്പ് കോട്ടൺഹിൽ സ്‌കൂൾ വിദ്യാർഥിനി ആഭയുടെ വയലിൻ സംഗീതപ്രകടനവും അരങ്ങേറി.


മൂന്നുവർഷം പൂർത്തിയാക്കിയ സർക്കാർ പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ വിലയിരുത്തലാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്.
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അനുബന്ധമായി ഇതിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ, പ്രളയാനന്തര പുനർനിർമാണം, അടിയന്തരസഹായങ്ങൾ, കേരള പുനർനിർമാണ പദ്ധതി, ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയവയും പ്രോഗ്രസ് റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.  സർക്കാർ വെബ്‌സൈറ്റിലും പ്രോഗ്രസ് റിപ്പോർട്ട് ലഭിക്കും.