ഹരിത കേരളം മിഷന്റെയും കിലയുടെയും  നേതൃത്വത്തില്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ക്കുളള ‘പച്ചത്തുരുത്ത്’ മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി  ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനും മണ്ണ്, ജല,  സംരക്ഷണത്തിനും  വേണ്ടി സൃഷ്ടിക്കപ്പെടുന്ന പച്ചത്തുരുത്തുകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും വച്ചുപിടിപ്പിക്കുന്ന തൈകളുടെ സംരക്ഷണവും പരിപാലനവും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല അദ്ധ്യക്ഷത വഹിച്ചു. പച്ചത്തുരുത്തുകള്‍ എന്ത്, എന്തിന്, പച്ചത്തുരുത്ത് നിര്‍മാണം സംഘാടനവും നിര്‍വഹണവും എന്ന വിഷയത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് ക്ലാസെടുത്തു.
സംസ്ഥാനം നേരിടുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.  ഹരിത കേരളം മിഷന്‍, തൊഴിലുറപ്പ് പദ്ധതി, വനംവകുപ്പ്, തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍,  വിദ്യഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് ഇതര വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയുടെ ലക്ഷ്യം.
കോഴിക്കോട് ബ്ലോക്ക്, രാമനാട്ടുകര, വടകര മുനിസിപ്പാലിറ്റി, വളയം , വില്ല്യാപ്പള്ളി, കടലുണ്ടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഇതിനോടകം പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഫറോക്ക്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, തിക്കോടി, കുന്ദമംഗലം, കുരുവട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, മാവൂര്‍, കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്ത് പദ്ധതി ഉടന്‍ ആരംഭിക്കും.
അസിസ്റ്റന്റ് സെറികള്‍ചര്‍ ഓഫീസര്‍  ഇ. ശശി,  ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ സി സുരേന്ദ്ര നാഥ്,  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി രാജന്‍,  വയനാട് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞ ഡോ. എസ് സിമി  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു. പച്ചത്തുരുത്ത് മാതൃകയില്‍ വനം വെച്ചുപിടിപ്പിച്ച ആരാമ്പ്രം വി.എം.കെ.ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉടമസ്ഥന്‍ വി. മുഹമ്മദ് കോയ അനുഭവങ്ങള്‍ പങ്കുവെച്ചു സംസാരിച്ചു.
കോഴിക്കോട് ജില്ലയിലെ 23 പഞ്ചായത്തുകള്‍, മൂന്ന് മുനിസിപ്പാലിറ്റികള്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, വയനാട് ജില്ലയിലെ ആറ്  പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  പരിശീലന പരിപാടിയില്‍ പങ്കെടുത്തു.