* മറൈൻഡ്രൈവ് അന്താരാഷ്ട്ര പ്രദർശനനഗരി പദ്ധതി പ്രഖ്യാപിച്ചു

കാലം മാറുന്നതിന് അനുസൃതമായി ഭവനനിർമാണബോർഡിന്റെ പ്രവർത്തനത്തിൽ ആധുനികരീതികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് ഭവനനിർമാണബോർഡിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. അത് ഇനിയങ്ങോട്ടുള്ള ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെയും ബോർഡ് നടപ്പാക്കുന്ന കൊച്ചി മറൈൻഡ്രൈവിലെ അന്താരാഷ്ട്ര പ്രദർശനനഗരി പദ്ധതിയുടെയും ഔദ്യോഗികപ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പാരമ്പര്യത്തനിമയും ആധുനികതയും സമന്വയിപ്പിച്ചുള്ള പരിസ്ഥിതിസൗഹൃദപദ്ധതിയായാണ് മറൈൻഡ്രൈവ് അന്താരാഷ്ട്ര പ്രദർശനനഗരി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ പദ്ധതി വിനോദസഞ്ചാരമേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായ കൊച്ചിയുടെ ഭാവി കൂടി കണക്കിലെടുത്താണ് നിർമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതിയുടെ ഇഒഐ, ഡിജിറ്റൽ പ്രസന്റേഷൻ എന്നിവയും ചടങ്ങിൽ പ്രകാശനം ചെയ്തു.
തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ റവന്യൂ, ഭവനനിർമാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഭവനനിർമാണമേഖലയിൽ വലിയ തോതിലുള്ള ഇടപെടലുകളാണ് ഭവനനിർമാണബോർഡ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മേയർ അഡ്വ. വി.കെ.പ്രശാന്ത് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഭവനനിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ്, കമ്മിഷണർ ആൻഡ് സെക്രട്ടറി അബ്ദുൾ നാസർ, ബോർഡ് ജോയിന്റ് സെക്രട്ടറി വി.ജെ.ഗോപൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച മറൈൻഡ്രൈവ് പദ്ധതി  17.9 ഏക്കർ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് 3105 കോടി രൂപ ചെലവിലാണ്  നടപ്പാക്കുന്നത്. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ, ഇന്റർനാഷണനൽ ട്രേഡ് ഫെയർ, കേരള ഡിസൈൻ ഫെസ്റ്റിവൽ, മോട്ടോർ ഷോ, കൺവെൻഷനുകൾ, മേളകൾ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തിൽ ഹരിതചട്ടം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്ഥിരം വേദികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിന്റെ അനുഷ്ഠാന കലകൾ, തനതു നാടൻ കലകൾ, സംസ്‌കാരം, ചരിത്രം എന്നിവ ഉൾക്കൊള്ളിച്ചു കൾച്ചറൽ ലിവിങ് മ്യൂസിയം, പൈതൃകഗ്രാമം എന്നിവയും ഈ പദ്ധതിയുടെ പ്രത്യേക ആകർഷണമാണ്.
പദ്ധതി പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ചിട്ടുണ്ട്. പ്രദർശന വേദികൾ, സ്റ്റാളുകൾ, റസ്റ്റാറന്റ്, ഓപ്പൺ തിയേറ്റർ എന്നിവയുൾപ്പെട്ട എക്്‌സിബിഷൻ സോൺ, കളിസ്ഥലം, പാർക്ക്, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ എന്നിവ അടങ്ങുന്ന ടൂറിസം സോൺ, പൊതുപരിപാടികൾ, കൺവെൻഷനുകൾ എന്നിവയ്ക്കായി കൺവെൻഷൻ സോൺ, വിവാഹച്ചടങ്ങുകൾ പോലുള്ളവ നടത്താനായി ഇവന്റ്‌സ് സോൺ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ ഉൾപ്പെട്ട ഓഫീസ് സോൺ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. സ്വകാര്യ പൊതു മേഖലാ പങ്കാളിത്തത്തിലൂടെ ധനസമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.