സംസ്ഥാനത്ത് അടുത്ത 10 വര്‍ഷത്തിനകം രണ്ടു കോടി തെങ്ങിന്‍ തൈകള്‍ നടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നെടുമ്പന കാര്‍ഷിക സമിതിക്കായി നിര്‍മിച്ച പുതിയ കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
പാടശേഖര സമിതിയുടെ മാതൃകയില്‍ കേരകര്‍ഷകരുടെ കൂട്ടായ്മ തീര്‍ത്ത് കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ നാളീകേര കൗണ്‍സിലിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഉത്പാദിപ്പിക്കുന്ന നാളീകേരത്തിന്റെ 40 ശതമാനം മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റും.
പച്ചക്കറി ഉത്പാദനത്തില്‍ മൂന്ന് വര്‍ഷത്തിനകം അഞ്ചു ടണ്ണിന്റെ വര്‍ധന   സാധ്യമാക്കി. ഇതു 14 ടണ്ണാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. കയറ്റുമതി സാധ്യകള്‍   പരമാവധി പ്രയോജനപ്പെടുത്താനായി കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും. ഇതിനായുള്ള സാങ്കേതിക  സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. സംയോജിത കൃഷി രീതികളുടെ വ്യാപനവും സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കി പരമാവധിപേരെ കാര്‍ഷിക  വൃത്തിയിലേക്ക് നയിക്കുകയാണ്  സര്‍ക്കാര്‍ എന്ന് ചടങ്ങില്‍ അധ്യക്ഷയായ ഫിഷറീസ്  വുകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാര്‍ഷിക അഭിവൃദ്ധിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ നടത്തുന്ന ഞാറ്റുവേല ഫെസ്റ്റ് ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍    മന്ത്രിമാര്‍ വിതരണം ചെയ്തു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ ബിജു, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് നാസറുദ്ദീന്‍, സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് എന്‍    സുരേന്ദ്രന്‍,  വാര്‍ഡ് അംഗം തോമസ് കോശി, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ സി ഇ ഒ സജി ജോണ്‍, മാനേജര്‍ ഷീജ മാത്യു, ഡയറക്ടര്‍ കെ ആര്‍ മോഹനന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.