മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്കായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഒരു കോടി രൂപ അനുവദിച്ചു. പദ്ധതി കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നിയോജക മണ്ഡലത്തിലെ പായിപ്ര, വാളകം ഗ്രാമപഞ്ചായത്തുകളിലാണ് കേര ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി കൃഷി വകുപ്പില്‍ നിന്നും 50.17 ലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് നാളികേര ഉല്പാപദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. രോഗബാധിതമായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണര്‍ , മോട്ടോര്‍, ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ടുകള്‍ അടക്കമുള്ള ജലസേചന പദ്ധതികള്‍, യന്ത്രങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉലാപാദനവും, വിപണനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത പ്രസിഡന്റ് ചെയര്‍മാനും, കൃഷി ഓഫീസര്‍ കണ്‍വീനറുമായി രൂപികരിക്കുന്ന പഞ്ചായത്ത് തല ടെക്‌നിക്കല്‍ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വ്വഹണം. പഞ്ചായത്ത് തല കര്‍ഷക സമതിയും, വാര്‍ഡ് തല കേരസമതിയും പദ്ധതിക്കായി രൂപികരിക്കും. കാര്‍ഷീക മേഖലയായ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ തെങ്ങുകള്‍ ഉണ്ടായിരുന്ന പഞ്ചായത്തുകളായിരുന്നു കല്ലൂര്‍ക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകള്‍. എന്നാല്‍ റബ്ബര്‍അടക്കമുള്ള കൃഷികളുടെ കടന്നുവരവും, നാളികേരത്തിന്റെ വിലയിടിവും, തെങ്ങുകള്‍ക്കുണ്ടാകുന്ന സാംക്രമീക രോഗങ്ങളും ഉണ്ടായതോടെ തെങ്ങു കൃഷിയെ പിന്നോട്ട് അടിപ്പിക്കുകയായിരുന്നു. തെങ്ങുകൃഷിയുടെ പഴയ പ്രതാപകാലം വീണ്ടെടുക്കാനാണ് കേരഗ്രാമം പദ്ധതിയ്ക്കായി മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.