വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും വലിയ തോതിൽ ബാധിക്കുന്നു. വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ സർ്ക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേനൽക്കാലത്തും വനത്തിനുള്ളിൽ വെള്ളം ലഭിക്കാനായി 441 ജലസംഭരണികളും ചെക്ക്ഡാമുകളും നിർമിച്ചു. ജനപങ്കാളിത്തത്തോടെ ജനങ്ങളും വന്യമൃഗങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ വരുന്നതിനെതിരെയുള്ള കരുതൽ നടപടികളുടെ ഭാഗമായാണ്  എസ്എംഎസ് സന്ദേശം  അയയ്ക്കുന്നതും ജനജാഗ്രതാസമിതികൾ രൂപീകരിച്ചതും. ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നാട്ടിലുള്ള ആനകൾ വലിയ ക്രൂരത അനുഭവിക്കുന്നു. ആനകളെ പരിപാലിക്കുന്നു എന്നു പറയുന്നവരുടെ ഭാഗത്തുനിന്നും ക്രൂരതയുണ്ടാവുന്നു. അത്തരം ആനകളെയും ഇവിടെ എത്തിക്കും. കോട്ടൂരിലെ ആനപുനരധിവാസകേന്ദ്രത്തിൽ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിനൊപ്പം നെയ്യാർ ഡാമിലെ വന്യജീവിസങ്കേതത്തിന്റെ ടൂറിസം സാധ്യതയും മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിച്ചു. ഭൂമിയുമായി ബന്ധപ്പെട്ടതൊഴികെ, വനമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനായി വനം അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആനപുനരധിവാസകേന്ദ്രം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ  എം പി മാരായ അടൂർ പ്രകാശ്,   സി കെ ഹരീന്ദ്രൻ എം എൽ എ,  മുഖ്യ വനംമേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്‌പെഷ്യൽ ഓഫീസർ  കെ ജി വർഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. കെ എസ് ശബരിനാഥൻ എം എൽ എ സ്വാഗതവും എ ബി പി സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ അനൂപ് കെ ആർ നന്ദിയും പറഞ്ഞു.
108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായാണ് നവീകരണപ്രവർത്തനങ്ങൾ. കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉൾപ്പെടുന്ന കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ നിർമിക്കുന്ന കേന്ദ്രത്തിന് കേരളാ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 71.9 കോടിയുടെ നിർമാണപ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും  വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് തയാറാക്കുക. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠനഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്‌ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശാലമായ കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
നെയ്യാർ ഡാമിൽ നിർമിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ, ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ  ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള  സൗകര്യവും ഇവിടെ ഒരുക്കും.  നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ആനപാപ്പാൻമാർക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാർട്ടേഴ്‌സുകളും 40 പേർക്ക് ഡോർമിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ തയാറാക്കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തും. പ്രതിദിനം മൂന്ന് ടണ്ണോളം ആനപ്പിണ്ഡം  ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തിൽ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിർമിക്കും. കേന്ദ്രത്തിലെ ബയോഗ്യാസ് പ്‌ളാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്‌കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും  ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റും ആദ്യഘട്ടത്തിൽത്തന്നെ ഒരുക്കും.
ഭവനനിർമാണ ബോർഡിന് നിർമാണ ചുമതലയുള്ള പദ്ധതി 2021ൽ പൂർത്തിയാക്കാനാണ് തീരുമാനം. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.