*ശുപാർശകളടങ്ങിയ പഠനറിപ്പോർട്ട്  മന്ത്രി ഡോ. കെ.ടി.ജലീൽ ഏറ്റുവാങ്ങി

ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തയ്യാറാക്കിയ പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. നിയമസഭാ മീഡിയറൂമിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി. കെ. ഹനീഫ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീലിന് പഠനറിപ്പോർട്ട് കൈമാറി. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും വേണം. നിലവിൽ ഉപയോഗിക്കുന്നതും പെർമിറ്റുള്ളതുമായ ശവക്കോട്ടകളിൽ സെൽ, ചുറ്റുമതിൽ തുടങ്ങിയവയുടെ തുടർനിർമാണത്തിന്  ആവശ്യമായ നിയമങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മാത്രം നിക്ഷിപ്തമാക്കണം. ഓരോ ജില്ലയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഒരു പൊതുശ്മശാനമെങ്കിലും നിർമിക്കണം. ഇവിടെ ക്രൈസ്തവ പെന്തക്കോസ്ത് ആചാരപ്രകാരം സംസ്‌കാരം നടത്തുന്നതിന് അനുമതി നൽകണം. പെന്തക്കോസ്ത് വിഭാഗങ്ങൾ അഞ്ച് വർഷമായി പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഹാളുകൾ ആരാധനാലയങ്ങളായി അംഗീകരിച്ച് ലൈസൻസ് നൽകണം. പെന്തക്കോസ്ത്, സി.എസ്.ഐ. സഭാവിഭാഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, സാമൂഹികസാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കണം, തൊഴിൽ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പെന്തക്കോസ്തു സഭാവിഭാഗത്തെ ക്രിസ്ത്യൻ സഭാ ഉപവിഭാഗമായി അംഗീകരിക്കണം തുടങ്ങിയവയാണ് കമ്മീഷന്റെ പഠനറിപ്പോർട്ടിൽ മുന്നോട്ടു വയ്ക്കുന്ന ശുപാർശകൾ.
കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ, മെമ്പർ സെക്രട്ടറി ബിന്ദു തങ്കച്ചി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.