ജപ്പാന്‍ കുടിവെള്ള പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി- തൊട്ടില്‍പാലം- പക്രതളം റോഡ് 15 മീറ്റര്‍ വീതിയില്‍ വയനാട്ടിലേക്കുള്ള ബദല്‍ റോഡായി വികസിപ്പിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. കുറ്റ്യാടി മുതല്‍ പക്രതളം വരെയുള്ള 16.37 കിലോമീറ്റര്‍ റോഡാണ് പൊതുമാരമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്റെ കീഴില്‍ വരുന്നത്. നിലവില്‍ 5.5 മീറ്റര്‍ ക്യാരേജ് വേയും ശരാശരി 9-10 മീറ്റര്‍ വീതിയമുള്ള റോഡ് വികസിപ്പിക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് അടുത്ത ശനിയാഴ്ച സ്ഥലം എം.എല്‍.എ ഇ.കെ വിജയന്റെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി.
ക്യാരേജ് വേ ഏഴ് മീറ്ററായി വികസിപ്പിക്കുകയും ഡ്രൈനേജും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതുള്‍പ്പെടെയുള്ള എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കും. കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡ് നിലവില്‍ അറ്റകുറ്റപണിയും കാടുവെട്ടലും സംരക്ഷണഭിത്തി പുതുക്കി പണിയലും നടത്തുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ജപ്പാന്‍ കുടിവെള്ള പദ്ധതി ഡിസംബറില്‍ പണി പൂര്‍ത്തിയാകുമെന്ന് ജല അതേറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ കോര്‍പറേഷനില്‍ 80 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ട്. തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പണിപൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെ ഉദ്ഘാടന സജ്ജമാക്കാനും വികസന സമിതി യോഗത്തില്‍ തീരുമാനമായി. പദ്ധതിക്കു വേണ്ടിയുള്ള രണ്ട് ബോട്ടുകള്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കും. ടൂറിസം പ്രോജക്ടിന്റെ  രണ്ടാംഘട്ടത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുലപ്രക്കുന്ന് പട്ടികജാതി കോളനികളുടെ സമഗ്ര വികസനത്തിനായി എക്‌സൈസ്- തൊഴില്‍ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം യു.എല്‍.സി.സി.എസ് പദ്ധതി തയ്യാറാക്കി വരുന്നതായി എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യോഗത്തില്‍ അറിയിച്ചു.
പ്രളയകാലത്തെ ഉരുള്‍പൊട്ടലിനു ശേഷം കരിഞ്ചോല മലയില്‍ കാണപ്പെട്ട വലിയ പാറ സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് വിനിയോഗിച്ച് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാരാട്ട് റസാഖ് എം.എല്‍.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ പുഴ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനായി തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താവുന്ന പ്രവൃത്തികളുടെ ലിസ്റ്റ് തൊഴിലുറപ്പു പദ്ധതി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ക്ക് നല്‍കിയതായി ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ ഈ പ്രവൃത്തി ഏറ്റെടുത്തി പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
കുന്ദമംഗലം ചേരിഞ്ചാല്‍ റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍വ്വെ നടപടി ജൂലൈ 15 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍വ്വെ വിഭാഗം പി.ടി.എ റഹീം എം.എല്‍.എയെ അറിയിച്ചു. നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എത്രയും വേഗത്തില്‍ കമ്മീഷന്‍ ചെയ്യണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. പണി പൂര്‍ത്തിയാക്കി ഓഗസ്റ്റ് ആദ്യവാരത്തില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വിവിധ സ്‌കൂളുകള്‍ക്ക് ബസുകള്‍ വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വടകര ജില്ലാ ആശുപത്രി പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് പദ്ധതി യു.എല്‍.സി.സി.എസിനെ ഏല്‍പിക്കാന്‍ തീരുമാനിച്ചതായും ഇതിനായി പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.കെ നാണു എം.എല്‍.എയെ അറിയിച്ചു. പൂനൂര്‍ പാലത്തിന്റെ അലൈന്‍മെന്റ് മാറ്റം അനുസിച്ചുള്ള പുതിയ ഡിസൈന്‍ ജൂലൈ 15 നകം ലഭിക്കുമെന്നും 30 നകം എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയുടെ പരിഗണനയ്ക്ക് അയക്കുമെന്നും പി.ഡബ്ലിയു.ഡി പാലം വിഭാഗം അറിയിച്ചു.
വടകര ചോറോട് റെയില്‍ ഓവര്‍ ബ്രിഡ്ജ് അപകടാവസ്ഥ സംബന്ധമായ മാധ്യമ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു. പാലങ്ങളുടെ പരിശോധന കൃത്യമായി നടന്നു വരുന്നതായി പൊതുമരാമത്ത് ദേശീയപാതാ, പാലങ്ങള്‍ വിഭാഗങ്ങള്‍ അറിയിച്ചു. കുറ്റ്യാടി പഞ്ചായത്തിലെ അരീക്കരകുന്ന് മിച്ചഭൂമിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതി അടക്കാന്‍ സാധിക്കാത്ത വിഷയത്തില്‍ മൂന്ന് മാസത്തിനകം നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. താമരശ്ശേരി ചുരത്തില്‍ അപകടകരമായ സ്ഥലങ്ങളിലുള്ള 19 മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റുമെന്നും ഇവ ലേലത്തിനു വെച്ചതായും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ പി.ടി.എ റഹീം, ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, ജോര്‍ജ് എം. തോമസ്, സി.കെ നാണു, കെ. ദാസന്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.എ ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.