പഞ്ചായത്ത് ഓഫീസുകളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സുതാര്യമായ സമീപനമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.റ്റി ജലീല്‍. വിജയപുരം ഗ്രാമപഞ്ചായത്ത് നവീകരിച്ച ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനവും ഐ എസ് ഒ 9001:2015 പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഓഫീസിലേക്ക് രണ്ടു തവണയില്‍ കൂടുതല്‍ ഒരാള്‍ ഒരു ആവശ്യത്തിനായി വരുന്ന അവസ്ഥയുണ്ടാകരുത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. നല്ല ഭരണസമിതിയും മികവുറ്റ ജീവനക്കാരും ഉണ്ടെങ്കില്‍ സമയബന്ധിതമായി സേവനങ്ങള്‍ സാധ്യമാകും. പഞ്ചായത്ത് നന്നായാല്‍ നാടു നന്നായി. വീട് വയ്ക്കുന്നതിനു മുന്‍പ് പഞ്ചായത്തില്‍ നിന്നുളള ഉദ്യോഗസ്ഥരുടെ സ്ഥലസന്ദര്‍ശനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. കെട്ടിട നിയമങ്ങള്‍ ലംഘിച്ചുളള നിര്‍മാണങ്ങള്‍ തകര്‍ത്തുകളയുന്നതിനെക്കാള്‍ ആശാസ്യമായത് ചട്ടലംഘനത്തിന്റെ തോത് അനുസരിച്ച് പിഴ ഈടാക്കുന്നതാണ്. കെട്ടിടങ്ങള്‍ പിഴ സ്വീകരിച്ചു റഗുലറൈസ് ചെയ്യുന്നതിനുളള അധികാരം പഞ്ചായത്ത് സെക്രട്ടറി, ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ എന്നിവര്‍ക്കു നല്‍കികൊണ്ടുളള ഓര്‍ഡിനന്‍സ് ഉടന്‍ നിലവില്‍ വരും. കെട്ടിടങ്ങള്‍ക്ക് താല്ക്കാലിക നമ്പര്‍ നല്‍കുന്ന വിഷയത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. ജി എസ് ടി വന്നതോടെ 30 ശതമാനത്തോളമാണ് വരുമാനക്കമ്മി ഉണ്ടായത്. ഇതുമൂലം കരാറുകാര്‍ക്ക് 600 കോടിയുടെ ബില്ലുകളാണ് മാറി നല്‍കാനുളളത്. ജനുവരി 15ഓടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, അഡ്വ. വി ബി ബിനു, പളളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി.ശശീന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പെരിഞ്ചേരി, റെജിമോന്‍ ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജോസ്നമോള്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. വിജയപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി എന്‍ ഹരികുമാര്‍ നന്ദിയും പറഞ്ഞു.