താമരശേരി ചുരം റോഡില്‍ പൂര്‍ത്തിയായ നവീകരണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വനഭൂമി വിട്ടു കിട്ടിയതിന്റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും രണ്ടാം വളവിനും ചിപ്പിലിത്തോടിനുമിടയില്‍ പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് നിര്‍മ്മിച്ച സംരക്ഷണ ഭിത്തിയുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചുരം വികസനത്തിന്റെ ഭാഗമായി അഞ്ച് വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ആറ് കോടി ചെലവഴിച്ച് മൂന്ന്, അഞ്ച് വളവുകള്‍ നവീകരിച്ചത്. സംരക്ഷണ ഭിത്തി, ബിഎംബിസി റോഡ് പുനര്‍നിര്‍മ്മാണം, കോണ്‍ക്രീറ്റ് ഓവുചാല്‍ എന്നി പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. രണ്ടു വളവുകളിലുമായി 190 മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വരെ ഉയരത്തിലുമായി കോണ്‍ക്രീറ്റ് സംരക്ഷണഭിത്തി, 15 മീറ്റര്‍ വീതിയില്‍ റോഡ് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 32.05 ലക്ഷം കേന്ദ്ര വനം മന്ത്രാലയത്തിന് അടച്ചതിന് ശേഷമാണ് നവീകരണത്തിനായി 225 സെന്റ് വനഭൂമി വിട്ടുകിട്ടിയത്. 6,7,8 വളവുകള്‍ വീതി കൂട്ടി നവീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമായതിനാല്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിനോട് അനുമതി അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രളയത്തില്‍ 50 മീറ്റര്‍ നീളത്തിലാണ് സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ താല്‍ക്കാലിക സംവിധാനമൊരുക്കി ഗതാഗതം പുനസ്ഥാപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തിരമായി 1.86 കോടി അനുവദിച്ചാണ് കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും 250 മീറ്റര്‍  നീളത്തില്‍ ഓവുചാലും നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കിയത്. ചുരം ഉള്‍പ്പെടുന്ന ദേശീയപാത 766ന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാറിന്റെ സാങ്കേതിക പഠനം പൂര്‍ത്തീകരിച്ചു വരികയാണ്.
ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കെ വിനയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ്, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒതയോത്ത് അഷ്‌റഫ്, സോബി ജോസഫ്, പഞ്ചായത്ത് അംഗം പി വി മുരളീധരന്‍, ഗിരിഷ് ജോണ്‍, ബിജു താന്നിക്കാകുഴി, വി കെ ഹുസൈന്‍കുട്ടി, വിജയന്‍ പുതുശേരി, ജോര്‍ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, ടി കെ നാസര്‍, ഉസ്മാന്‍ മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ടി എസ് സിന്ധു സ്വാഗതവും പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി കെ ജമാല്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.