തോട്ടുമുക്കം കുഴിനക്കിപ്പാറ പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ തിരുവമ്പാടി മണ്ഡലത്തെയും മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ചെറുപുഴയ്ക്ക് കുറുകെയാണ് നിര്‍മ്മിച്ചത്. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം. തോമസ് അധ്യക്ഷത വഹിച്ചു.
പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമരാമത്ത് വകുപ്പ് നവീകരണത്തിന്റെ പാതയിലാണെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാത്രമുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് ഡിസൈൻ യൂണിറ്റ് കോഴിക്കോടും കൊച്ചിയിലും തുടങ്ങിയത് വകുപ്പിൻറെ പ്രവർത്തന രംഗത്ത് വലിയ വിപ്ലവമാണ് ഉണ്ടാക്കിയത്. പാലങ്ങളുടെയും കെട്ടിടങ്ങളുടെയും ഡിസൈനുകൾ വേഗത്തിലാക്കാനും നവീന രീതിയിൽ രൂപകല്പന ചെയ്യാനും ഇതുമൂലം സാധിച്ചു. പാലങ്ങൾക്കു മാത്രമായി പ്രത്യേക ചീഫ് എഞ്ചിനീയറെ നിയോഗിക്കുകയും ഡിവിഷനുകൾ സ്ഥാപിക്കുകയും ചെയ്തു. നാനൂറിലേറെ പാലങ്ങളാണ് മൂന്നുവർഷത്തിനകം നിർമ്മിച്ചു വരുന്നത്. അറ്റകുറ്റപ്പണികൾക്ക് മാത്രമായി പ്രത്യേക ഡിവിഷനുകളും ഈ സർക്കാർ വന്ന ശേഷം സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി.എം മുഹമ്മദ് അഷ്‌റഫ്, എ.എക്‌സി എന്‍.വി ഷിനി തുടങ്ങിയവര്‍ പങ്കെടുത്തു