മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാന്തല്ലൂര്‍ കോവില്‍ കടവില്‍  മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പരമ്പരാഗത രീതിയില്‍ ഉത്പാദിപ്പിക്കുന്ന  മറയൂര്‍ ശര്‍ക്കര ഭൗമ സൂചിക പദവിയില്‍ ഇടം പിടിച്ചതിനാല്‍  ലോകോത്തര നിലവാരത്തിലേക്ക് എത്തും,മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നടക്കം കച്ചവടക്കാര്‍ വ്യാജ ശര്‍ക്കര എത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്, ഹൈട്രോസ് എന്ന രാസവസ്തു ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശര്‍ക്കര മറയൂര്‍ ശര്‍ക്കരയുടെ ജി ഐ രജിസ്ട്രേഷന്റെ മറവില്‍ തെറ്റിധരിപ്പിച്ച് വിറ്റഴിക്കാന്‍ ശ്രമിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും 2 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്നും  2 വര്‍ഷ വരെ തടവ് ലഭിക്കുമെന്നും  മന്ത്രി പറഞ്ഞു

. കച്ചവടക്കാര്‍ താല്‍ക്കാലിക ലാഭത്തിനായി  വ്യാജ ശര്‍ക്കരയുടെ  വില്‍പ്പന നടത്തരുത്, കര്‍ഷകരും  കച്ചവടക്കാരും പരസ്പരം കൈകോര്‍ക്കണമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മറയൂര്‍ ശര്‍ക്കരയുടെ  അംഗീകൃത ലോഗോ പ്രകാശനം, ഭൗമ സൂചക ഉത്പ്പന പ്രകാശനം, ഭൗമ സൂചക ഫാക്ട് ഷീറ്റ് പ്രകാശനം എന്നിവ ചടങ്ങില്‍ നടന്നു. ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷ ഹെന്റി ജോസഫ്,മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യ ദാസ്, കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രന്‍ , ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് ,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍  പ്രിന്‍സിപ്പല്‍ കൃഷി  ഓഫീസര്‍ ആന്‍സി ജോണ്‍, കാര്‍ഷിക സര്‍വ്വകലാശാല പ്രതിനിധികള്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,കര്‍ഷക സംഘം പ്രതിനിധികള്‍, കരിമ്പ് ഉത്പാദക വിപണന സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വട്ടവട കാന്തല്ലൂര്‍ മേഖലയില വെളുത്തുള്ളി ഭൗമസൂചികയില്‍ എത്തിക്കും

മറയൂര്‍ ശര്‍ക്കരക്കു പിന്നാലെ വട്ടവട കാന്തല്ലൂര്‍ മേഖലയിലെ വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍ കുമാര്‍.ഗുണനിലവാരമുള്ള വിളകള്‍ ഓരോ പ്രദേശത്തിന്റെ തനത് വിളകളായി നില നില്‍ക്കണമെന്നും മെച്ചപ്പെട്ട വിപണിയും കര്‍ഷകര്‍ക്ക് ലാഭകരമായി കൃഷിയിറക്കുന്നതിനുള്ള സാഹചര്യവും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ 14 വിളകള്‍ ജി ഐ രജിസ്ട്രേഷനുള്ള പട്ടികയില്‍ ഉണ്ടെന്നും ഈ വിളകള്‍ക്കെല്ലാം ഭൗമ സൂചിക പദവി ലഭിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.