നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു തുടക്കം

ആപത്കാലത്തെ ഐക്യമാണ് ടൂറിസം ഉൾപ്പെടെ പല മേഖലകളെയും പ്രളയത്തിൽനിന്നുള്ള തിരിച്ചുവരവിനു സഹായിച്ചതെന്നു ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കനകക്കുന്നിൽ നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. സംഗീത ടൂറിസത്തിലേക്കുള്ള സംസ്ഥാനത്തിന്റെ വിജയകരമായ ചുവടുവയ്പ്പാണ് നിശാഗന്ധി മൺസൂൺ സംഗീതോത്സവമെന്നും ഗവർണർ പറഞ്ഞു. അമേരിക്കയിലെ സമ്മർ ഫെസ്റ്റിവൽ പോലുള്ള വിജയകരമായ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. കേരളത്തിന്റെ സംഗീതത്തോടുള്ള സമർപ്പണം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനു സംഗീതോത്സവം സഹായിക്കും. സംഗീതത്തിനു പ്രാധാന്യം നൽകിക്കൊണ്ട് സമാനമായ സംഗീതോത്സവങ്ങൾ മറ്റു നഗരങ്ങളിലും സംഘടിപ്പിക്കമെന്നും ഗവർണർ പറഞ്ഞു.

 

തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതി ഈ വർഷം തന്നെ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചാല പൈതൃകത്തെരുവ് പദ്ധതിയും നട
പ്പാക്കും. കനകക്കുന്ന് അടക്കമുള്ള അഭിമാന സ്മാരകങ്ങൾ തനിമ നിലനിർത്തി സംരക്ഷിക്കും. ഓണക്കാലത്ത് ചാമ്പ്യൻസ് ലീഗ് യാഥാർഥ്യമാവുകയാണ്. ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ച കാലമായിരുന്നു കഴിഞ്ഞ ഒരു വർഷം. എന്നാൽ അതിജീവനത്തിനുള്ള നമ്മുടെ സഹജമായ കഴിവ് പ്രകടമാക്കാൻ ടൂറിസം വകുപ്പിനു കഴിഞ്ഞു. തളർന്നിരിക്കാതെ രംഗത്തിറങ്ങാനും പുതിയ ടൂറിസം പദ്ധതികൾ അവതരിപ്പിക്കാനും കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, ഡെപ്യൂട്ടി ഡയറക്ടർ അനിൽ എന്നിവരും സംസാരിച്ചു. ഗവർണറുടെ പത്‌നി സരസ്വതി സദാശിവവും സദസ്സിൽ സന്നിഹിതയായിരുന്നു.

ഉദ്ഘാടനച്ചടങ്ങിനു ശേഷം ഉണ്ണിക്കൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിച്ച ബാീബൂ സിംഫണി ചിത്രവീണ എൻ.രവികിരണും പ്ലാനറ്റ് സിംഫണി എൻ സെംബിളിലെ കലാകാരന്മാരും ചേർന്ന് ‘അവതരിപ്പിച്ച ചിത്രവീണക്കച്ചേരിയും അരങ്ങേറി. ജൂലൈ 24 വരെ എല്ലാ ദിവസവും ദേശീയ, അന്തർദേശീയ പ്രശസ്തരായ സംഗീതജ്ഞർ നിശഗന്ധിയിൽ വൈകുന്നേരം 6.30നു പരിപാടികൾ അവതരിപ്പിക്കും. 24ന് നിശാഗന്ധി സംഗീതപുരസ്‌കാരം വിഖ്യാത സംഗീതജ്ഞരായ പാറശ്ശാല ബി.പൊന്നമ്മാൾ, ഡോ.ടി.വി.ഗോപാലകൃഷ്ണൻ എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.