കോഴിക്കോട്: ജില്ലയില്‍ നടത്തിയ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍  സാംബശിവറാവു വിശദീകരിച്ചു.  ജില്ലയില്‍ പ്രളയം 97 വില്ലേജുകളെ ബാധിച്ചു. 2018 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ പ്രളയത്തെതുടര്‍ന്ന്    35 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  238 വീടുകള്‍ പൂര്‍ണമായും 5226 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. 860.68 ഹെക്ടറോളം കൃഷി നശിച്ചു.  പൂര്‍ണമായും തകര്‍ന്ന വീടുകളില്‍ 86 നിര്‍മ്ാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭാഗികമായി തകര്‍ന്ന 5226 വീടുകളില്‍ 5183 വീടുകള്‍ക്ക് ദുരിതാശ്വാസം നല്കി. 41,484 വീടുകള്‍ വൃത്തിയാക്കി. 26.70 കോടി രൂപ വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ചെലവാക്കി.
കുടുംബശ്രീ കുടുംബ സഹായവായ്പ ജില്ലയില്‍ 2,311 വനിതകള്‍ക്ക്  നല്കി. 20.14 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഉജ്ജീവന സഹായ പദ്ധതിയിലൂടെ 69 ചെറുകിട വ്യവസായങ്ങള്‍ക്കും കടകള്‍ക്കുംസഹായംനല്കി. ഈ പദ്ധതിയില്‍ വായ്പയായി നല്കിയത് 4.7632 കോടി രൂപയായിരുന്നു. ജില്ലയിലെ കൃഷിനാശത്തെത്തുടര്‍ന്ന് 23,115 കര്‍ഷകര്‍ക്ക് ദുരിതാശ്വാസം നല്കി. 90 കര്‍ഷകര്‍ക്ക് ചെളി നീക്കുവാന്‍ സഹായംനല്കി. ഹോര്‍ട്ടി കള്‍ച്ചര്‍ പ്രളയ പ്രത്യേക പാക്കേജ് പ്രകാരം 14,954 കര്‍ഷകര്‍ക്ക് സഹായം നല്കി. കൃഷി പുനരുജ്ജീവിപ്പിക്കാനായി 3.23 കോടി രൂപ ചെലവഴിച്ചു. മൃഗസംരക്ഷണ മേഖലയില്‍ 289 പേര്‍ക്കും പ്രളയത്തെതുടര്‍ന്ന് സഹായം നല്കിയിരുന്നു.
ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് കേടു വന്ന 11 ട്രാന്‍സ്‌ഫോര്‍മറുകളും 769 പോസ്റ്റുകളും 9 വൈദ്യുതി കണക്ഷനുകളും പുനസ്ഥാപിച്ചു. 47.61 കിലോമീറ്റര്‍ വൈദ്യുത കമ്പിയും പുന:സ്ഥാപിച്ചു. വൈദ്യുതി പുന:സ്ഥാപിക്കാന്‍ ആകെ 0.655 കോടി രൂപ ചെലവായി. ജില്ലയില്‍ 1782.597 കിലോമീറ്റര്‍ റോഡ് പുനരുദ്ധാരണം ചെയ്തു. റോഡുകളും പാലങ്ങളും കലുങ്കുകളും പുനരുദ്ധാരണം ചെയ്തതിന് 33.1841 കോടി രൂപ ചെലവായി.  ആരോഗ്യമേഖലയില്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച മൂന്നു ആശുപത്രികള്‍ പുനരുദ്ധാരണം ചെയ്യുകയും 66,029 പേര്‍ക്ക് മാനസിക ആശ്വാസ സഹായം നല്കുകയും ചെയ്തു.
പ്രളയം ബാധിച്ച 13 അങ്കണവാടികളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കി. പ്രളയത്തില്‍ പഠനസാമഗ്രികള്‍ നഷ്ടപ്പെട്ട 1,550 പേര്‍ക്ക് പഠന സഹായം നല്കി.  ജില്ലയില്‍ 371 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയില്‍ 15,324 കുടുംബങ്ങള്‍ താമസിച്ചിരുന്നു. അടിയന്തിര ധനസഹായമായ 10,000 രൂപ 25,223 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25.223 കോടി രൂപ ചെലവഴിച്ചു. 22 സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ 13,492 പേര്‍ക്ക് വിതരണം ചെയ്തു.  സംസ്ഥാന തലത്തില്‍ നടത്തിയ ദുരന്തനിവാരണ – പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും ജില്ലാ കളക്ടര്‍ നല്കി. വില്ലേജ് തലത്തില്‍ ദുരന്തനിവാരണ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും സമൂഹത്തിന്റെ കൂട്ടായുള്ള ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.