ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രി ജില്ല കളക്ടര്‍ക്കും തഹസീല്‍ദാറിനും നിര്‍ദ്ദേശം നല്‍കി.

ഓരോ ക്യാമ്പിനും ഓരോ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചുമതല നല്‍കുവാനും പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസ ക്യാമ്പുകളുടെ മാതൃകയില്‍ പൊതുജന പങ്കാളിത്തത്തോടെ ക്യാമ്പുകളുടെ സൗകര്യം വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.  ക്യാമ്പുകളുടെയും അന്തേവാസികളുടെയും ആരോഗ്യ പരിപാലനം ഉറപ്പ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ല മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും കേട്ട മന്ത്രി അവ പരിഹരിക്കുവാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.