* സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ താങ്ങുവിലയും സംഭരണരീതിയും വേണം

കൊപ്രയ്ക്കുപുറമേ പച്ചത്തേങ്ങ സംഭരണത്തിനും കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ സംഭരണരീതിയും താങ്ങുവിലയും കൊണ്ടുവരണമെന്നും കേരളം ആവശ്യമുന്നയിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വകുപ്പ് തലവൻമാരുടെയും കർഷകപ്രതിനിധികളുടെയും യോഗത്തിലാണ് കേരളം ആവശ്യം അറിയിച്ചത്.
മറ്റു സംസ്ഥാനത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കർഷകർക്ക് കൊപ്രയായി സംസ്‌കരിച്ച് നൽകാനുള്ള സാഹചര്യങ്ങൾ കുറവാണ്. അതുകൊണ്ടാണ് കേരളത്തിൽ കൊപ്രയ്ക്ക് പുറമേ, പച്ചത്തേങ്ങ കൂടി സംഭരിക്കാൻ കേന്ദ്രം തീരുമാനമെടുക്കണമെന്നാവശ്യപ്പെടുന്നത്. 42.70 രൂപ പച്ചത്തേങ്ങയ്ക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെവരുമ്പോൾ 15699 രൂപ കൊപ്രയ്ക്ക് താങ്ങുവിലയായി നൽകണം. (കിലേയ്ക്ക് 156.99 രൂപ). നിലവിൽ 9521 രൂപയാണ് കൊപ്രയുടെ താങ്ങുവില.
കേരളസാഹചര്യത്തിൽ ഇത്രയും തുക ലഭിച്ചാലേ ലാഭകരമായി കൃഷി നടത്താകൂ. കേരളത്തിൽ ഒരു തേങ്ങ ഉത്പാദിപ്പിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന തുക 19 രൂപയാണ്. അതെല്ലാം കണക്കിലെടുത്താണ് സംസ്ഥാന വിലനിർണയ ബോർഡ്, കേരഫെഡ്, കൃഷിവകുപ്പ് ഉൾപ്പെടെ താങ്ങുവില വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് കേന്ദ്ര കമ്മീഷൻ കേരളത്തിൽ യോഗം ചേരുന്നത്. കഴിഞ്ഞതവണ കമ്മീഷൻ നിർദേശിച്ചതനുസരിച്ച് ഉത്പാദനചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത വർധിപ്പിക്കാനും നടപടികൾ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് നാളികേര വികസന കൗൺസിൽ രൂപീകരിച്ചത്. വാർഡുകൾ തോറും തെങ്ങിൽതൈ നൽകുന്ന പദ്ധതി, കേരഗ്രാം പദ്ധതി, മൂല്യവർധിത സാധ്യതകൾ വർധിപ്പിക്കുന്ന പദ്ധതികൾ എന്നിവ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
കമ്മീഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് ചെയർമാൻ ഡോ. വി.പി. ശർമ അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉത്പാദന വൈവിധ്യവത്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾക്കുമുള്ള സാധ്യതകൾ തേടണമെന്ന് അദ്ദേഹം നിർദേശിച്ചു.
കേരളത്തിന്‌വേണ്ടി സംസ്ഥാന വിലനിർണയബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. കാർഷികോത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, സെക്രട്ടറി രത്തൻ ഖേൽകർ, കേരഫെഡ് ചെയർമാൻ വേണുഗോപാലൻ നായർ, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷകപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.