ജില്ലയില്‍ കനത്ത മഴ തുടരുകയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 8-ന് റെഡ് അലേര്‍ട്ടും ആഗസ്റ്റ് 9-ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം  മുന്‍കരുതല്‍ ശക്തമാക്കി.

ജില്ലയിലെ കെ.എ.പി ബറ്റാലിയന്‍ ഉള്‍പ്പെടെ മുഴുവന്‍ പോലീസ് സേനയും  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കെ.എസി.ഇ.ബി, പി.ഡബ്ലു.ഡി തുടങ്ങിയ വകുപ്പുകളും സജ്ജമാണ്. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാദേശികമായി കൃത്യമായ ഇടവേളകളില്‍ മഴയും കാറ്റും സംബന്ധിച്ചും അപകടങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവരെ  കണ്ടെത്തി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിന് അതത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.  ജില്ലയില്‍ 10-ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.