കഴിഞ്ഞ പ്രളയകാലത്ത് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ കടലിന്റെ കൊല്ലം മക്കള്‍ പുതിയ രക്ഷാദൗത്യവുമായി പത്തനംതിട്ടയിലേക്ക്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് വാടി കടപ്പുറത്തുനിന്നും 10 യാനങ്ങള്‍ തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയത്.
2018 പ്രളയത്തില്‍ കോഴഞ്ചേരി തെക്കേമലയിലേക്ക് ആദ്യംപോയ വിനീതമോള്‍ എന്ന യാനമാണ് ഇത്തവണയും രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത്. ക്രെയിന്‍ എത്തുന്നതിന് മുന്‍പ് മത്സ്യത്തൊഴിലാളികള്‍ സ്വന്തം ചുമലിലേറ്റിയാണ് വള്ളങ്ങള്‍ ഉയര്‍ത്തി ലോറികളില്‍ വച്ചത്.
ഓരോ വള്ളത്തിലും മൂന്ന് മത്സ്യത്തൊഴിലാളികള്‍ വീതം 30 പേരാണ് സംഘത്തിലുള്ളത്. മുന്‍പ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വ നല്‍കിയ ജോസഫ് മില്‍ഖാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിശീലനം സിദ്ധിച്ച കോസ്റ്റല്‍ വാര്‍ഡന്‍മാരും കടല്‍ രക്ഷാ സ്‌ക്വാഡ് അംഗങ്ങളും പുറപ്പെട്ടിട്ടുണ്ട്. മത്സ്യഫെഡ് ബങ്കില്‍ നിന്ന് 50 ലീറ്റര്‍ മണ്ണെണ്ണ വീതം യാനങ്ങളില്‍ നിറച്ചിട്ടുണ്ട്.
ലോറികളിലും ആവശ്യമായ ഇന്ധനം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും ഭക്ഷണ കിറ്റുകളും നല്‍കി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രക്ഷാദൗത്യ യാത്രക്ക് തുടക്കം കുറിച്ചു. ഏഴ് വള്ളങ്ങള്‍ കൂടി യാത്രക്കായി തയ്യാറെടുത്തതായി മന്ത്രി അറിയിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധരായി എത്തിയ മത്സ്യത്തൊഴിലാളികളെ മന്ത്രി അഭിനന്ദിച്ചു. എം മുകേഷ് എം എല്‍ എ, മേയര്‍ അഡ്വ. വി രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ്, സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസില്‍ ലാല്‍, മത്സ്യഫെഡ് എം ഡി ലോറന്‍സ് ഹരോള്‍ഡ് തുടങ്ങിയവര്‍ സന്നിഹിതരായി.
എ സി പി പ്രതീപ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ രമേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അജോയ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ഷെരീഫ്, ജോയിന്റ് ആര്‍ ടി ഒ വി.ജോയ്, എം വി ഐമാരായ ആര്‍.ശരത്ചന്ദ്രന്‍, എന്‍ എ മോറിസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.