കൊല്ലം: മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊല്ലത്ത് നിന്നുള്ള സഹായ പ്രവാഹം തുടരുന്നു. ആദ്യ ദിവസം രണ്ട് വാഹനങ്ങള്‍ നിറയെ സഹായ വസ്തുക്കളാണ് പുറപ്പെട്ടതെങ്കില്‍ ഇന്നലെ വാഹനങ്ങളുടെ എണ്ണം മൂന്നായി ഉയരുകയായിരുന്നു. കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലേക്ക് വീണ്ടും ലോഡ് അയച്ചതിന് പുറമേ വയനാട്ടിലേക്കും വാഹനം അയക്കാനായി.
ആവശ്യങ്ങള്‍ മുന്‍നിറുത്തി മുന്‍ഗണനാ ക്രമത്തില്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ തയ്യാറാക്കിയ പട്ടിക പ്രകാരമാണ് ആശ്വാസ വസ്തുക്കള്‍ പ്രധാന ശേഖരണ കേന്ദ്രമായ ടി. എം. വര്‍ഗീസ് ഹാളിലേക്ക് എത്തിക്കുന്നത്. ഏതൊക്കെയാണ് വേണ്ടതെന്ന് നേരിട്ടും സന്ദേശങ്ങള്‍ മുഖേനയും പ്രചരിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്.
ക്ലീനിംഗ് മോപ്പ് – ബ്രഷ്, ഗ്ലൗസ്, ബ്ലീച്ചിംഗ് പൗഡര്‍, മാസ്‌ക്, ബക്കറ്റ്, കാലുറ എന്നിവയുടെ ആവശ്യകത നിലനില്‍ക്കുകയാണ് എന്ന് കലക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ 500ലധികം വരുന്ന കൂട്ടായ്മ സന്നദ്ധസേവനത്തിനായി സജീവമാണ്. കേന്ദ്രത്തിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ തരം തിരിക്കുന്നത് മുതല്‍ അവ വാഹനങ്ങളിലേക്ക് കയറ്റുന്നതും യുവസംഘം.
ഓരോ ഉത്പന്നത്തിന്റേയും കാലാവധി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് കയറ്റി അയക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അവശ്യ മരുന്നുകളുടെ വലിയ ശേഖരവും ലഭ്യമാക്കി. മെഴുകുതിരിയും തീപ്പെട്ടിയും മുതല്‍ അണുവിമുക്തിക്കുള്ള ഡെറ്റോള്‍ വരെയും ലോഷനും ചൂലും പായും പുതപ്പുകളും അടക്കം ക്യാമ്പുകളിലേക്ക് ആവശ്യമുള്ളവയെല്ലാം സുമനസ്സുകള്‍ എത്തിക്കുകയാണ്.
താലൂക്ക്തല ശേഖരണകേന്ദ്രങ്ങളില്‍ നിന്നുള്ള സഹായവസ്തുക്കളും സന്നദ്ധസംഘടനകളും കോളജ് വിദ്യാര്‍ഥികളും ക്ലബ്ബുകളും സമാഹരിക്കുന്നവയും ഇവിടെ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളിലും അവശ്യവസ്തുക്കള്‍ ശേഖരിക്കുന്നത് തുടരും.
കെ സോമപ്രസാദ് എം പി വിതരണ കേന്ദ്രം സന്ദര്‍ശിച്ചു സഹായ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ,         എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികള്‍, നെഹ്‌റു യുവകേന്ദ്ര വൊളന്റിയര്‍മാര്‍, നാഷനല്‍ സര്‍വീസ് സ്‌കീം, വിവിധ  സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ പ്രതിനിധികളാണ് രാപകല്‍ പ്രവര്‍ത്തിക്കുന്നത്.